ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഡേറ്റ ഏജൻസിയായ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്(എൻ.ഐ.സി) നേരെ സൈബർ ആക്രമണം. സൈബർ ആക്രമണത്തിൽ തന്ത്രപ്രധാന വിവരങ്ങൾ നഷ്ടമായെന്നാണ് റിപ്പോർട്ടുകൾ. ഏജൻസിയിലെ കമ്പ്യൂട്ടറുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സംഭവത്തിൽ ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ അന്വേഷണം ആരംഭിച്ചു. സൈബർ ആക്രമണത്തിന് പിന്നിൽ ചൈനീസ് ഹാക്കർമാരാണോ എന്ന സംശയം ഉടലെടുത്തിട്ടുണ്ട്.

ഇലക്ട്രോണിക്സ് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് ഒരു ഇമെയിൽ ലഭിച്ചതായും, മെയിലിലെ അറ്റാച്ച്മെന്റിൽ ക്ലിക്ക് ചെയ്തതോടെ സിസ്റ്റത്തിൽ സംഭരിച്ച എല്ലാ ഡാറ്റയും ഇല്ലാതാകുകയായിരുന്നുവെന്നാണ് എൻഐസി നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. പ്രോക്സി സെർവറിൽ നിന്നാണ് മെയിൽ വന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രധാനമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും അടക്കമുള്ള വി.വി.ഐ.പികളുടെ വിവരങ.ങളാണ് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ സൂക്ഷിക്കുന്നത്. രാജ്യത്തെ ചില രാഷ്ട്രീയക്കാരെയും സൈനിക ഉദ്യോഗസ്ഥരേയും മാധ്യമപ്രവർത്തകരേയും ചില ചൈീസ് കമ്പനികൾ നിരീക്ഷിക്കുന്നുവെന്ന റിപ്പോർട്ടിനു പിന്നാലെയാണ് ആക്രമണം.