കൊൽക്കത്ത: ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന അക്രമ സംഭവങ്ങളേക്കുറിച്ചുള്ള റിപ്പോർട്ട് ചോർന്ന സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനെതിരെ മമത ബാനർജി. സംസ്ഥാനത്ത് നടന്ന അക്രമസംഭവങ്ങളെ സംബന്ധിച്ചുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതിന് പകരം ചോർത്തുകയാണ് കമ്മിഷൻ ചെയ്തതെന്ന് മമത ആരോപിച്ചു.

ഇത് ഒരേസമയം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയും ബംഗാൾ ജനതയെ അപമാനിക്കലുമാണെന്ന് അവർ പറഞ്ഞു. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് റിപ്പോർട്ട് ചോർത്തിയിരിക്കുന്നതെന്നും അവർ ആരോപിച്ചു.

ബംഗാളിൽ നടന്ന അക്രമ സംഭവങ്ങളുടെ വ്യാപ്തി കാണിക്കുന്നത് ഇരകളോടുള്ള സംസ്ഥാന സർക്കാരിന്റെ നിസ്സംഗതയാണെന്ന് കൽക്കട്ട ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ചിന് മുന്നിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിൽ ബിജെപി. പ്രവർത്തകരുടെ ജീവനും സ്വത്തും നഷ്ടപ്പെട്ടുവെന്നന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. സംഭവത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.

സംസ്ഥാനത്തിന് ആവശ്യത്തിന് കോവിഡ് വാക്സിൻ ലഭിക്കുന്നില്ലെന്നും വാർത്താസമ്മേളനത്തിൽ മമത കുറ്റപ്പെടുത്തി. 14 കോടി ഡോസ് വാക്സിൻ ആവശ്യമുള്ള സംസ്ഥാനത്തിന് ഇതുവരെ 2.12 കോടി ഡോസ് വാക്സിൻ മാത്രമാണ് ലഭിച്ചതെന്നും അവർ പറഞ്ഞു. പ്രധാനമന്ത്രി കാര്യങ്ങളെ രാഷ്ട്രീയവത്കരിക്കുകയാണെന്നും കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും മമത കുറ്റപ്പെടുത്തി.