കൊച്ചി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജിക്ക് പിന്തുണയർപ്പിച്ച് കേരളത്തിലും പോസ്റ്റർ. ദീദിയെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ എന്ന വാചകത്തോടെ കൊച്ചിയിൽ മമതയുടെ കൂറ്റൻ ഫ്ള്ക്സാണ് വെച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിൽ സംഘടനാപരമായി ഒരു സ്വാധീനവുമില്ലാത്ത പാർട്ടിയാണ് തൃണമൂൽ കോൺഗ്രസ്. എന്നാൽ ബംഗാൾ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യത്തിനായി മമത മറ്റ് നേതാക്കളെ കണ്ടിരുന്നു.

നേരത്തെ തമിഴ്‌നാട്ടിലും മമതയ്ക്ക് പിന്തുണയർപ്പിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം പാർട്ടിയെ ദേശീയതലത്തിൽ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചെന്ന് നേരത്തെ രാജ്യസഭാ എംപി സുഖേന്ദു ശേഖർ റോയ് പറഞ്ഞിരുന്നു.

2024 ലെ പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾ ചേർന്ന് ഒരു മുന്നണിക്ക് തൃണമൂൽ ശ്രമം നടത്തുന്നുണ്ട്. താൻ ഒരു പ്രതിപക്ഷ മുന്നണിക്ക് ഒരുക്കമാണെന്നും എന്നാൽ കോൺഗ്രസ് ഇല്ലാതെ അത്തരം ഒന്ന് അസാധ്യമാണെന്നും മമത നേരത്തെ പറഞ്ഞിരുന്നു. ഡൽഹിയിൽ വെച്ച് മമതയും സോണിയാഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് പോസ്റ്റർ എത്തിയതെന്നതും ശ്രദ്ധേമയാണ്.