കൊൽക്കത്ത: പാർത്ഥ ചാറ്റർജിയുടെ കള്ളപ്പണ വിവാദം സർക്കാരിനെ പിടിച്ചുകുലുക്കുന്നതിനിടെ, മന്ത്രിസഭാ പുനഃ സംഘടന നടത്തി മുഖ്യമന്ത്രി മമത ബാനർജി. പാർട്ടി അധികാരത്തിലേറിയ ശേഷമുള്ള ഏറ്റവും വലിയ അഴിച്ചുപണിയിൽ പുതിയ അഞ്ചുമുഖങ്ങളെ ഉൾപ്പെടുത്തി. മന്ത്രിസഭയ്ക്ക് പുതിയ ഊർജ്ജം നൽകുകയാണ് മമതയുടെ ലക്ഷ്യമെന്ന് വ്യക്തം.

പുതിയ മന്ത്രിമാർ ഇന്നുച്ച കഴിഞ്ഞ് സത്യപ്രതിജ്ഞ ചെയ്തു. പുതുമുഖങ്ങളിൽ ഏറ്റവും വലിയ പേര് ബാബുൽ സുപ്രിയോയുടേതാണ്. കഴിഞ്ഞ വർഷം കേന്ദ്ര മന്ത്രിസ്ഥാനം പോയതിന് പിന്നാലെ, ബിജെപി ഉപേക്ഷിച്ച് തൃണമൂൽ കോൺഗ്രസിൽ ചേർന്ന നേതാവാണ് ബാബുൽ.

ബാബുലിനൊപ്പം, സ്‌നേഹാശിഷ് ചക്രവർത്തി, പാർത്ഥ ഭൗമിക്, ഉദയൻ ഗുഹ, പ്രദീപ് മജുംദാർ എന്നിവർക്കാണ് ക്യാബിനറ്റിൽ സീറ്റ്. നാല് ജൂനിയർ മന്ത്രിമാരെയും നിയോഗിച്ചിട്ടുണ്ട്. ബിർബഹ ഹൻസദ, ബിപ്ലബ് റോയ് ചൗധരി, താജ്മുൽ ഹൊസൈൻ, സത്യജിത് ബർമൻ എന്നിവരാണ് നാലുമന്ത്രിമാർ.

സ്ഥാനമൊഴിഞ്ഞ പാർത്ഥ ചാറ്റർജിക്ക് വ്യവസായം, വാണിജ്യം, സംരംഭങ്ങൾ, പാർലമെന്ററി കാര്യം എന്നിങ്ങനെ സുപ്രധാന വകുപ്പുകളുടെ ചുമതലയായിരുന്നു. മന്ത്രിസഭാവികസനം പ്രഖ്യാപിക്കുന്നതിനിടെ, സംസ്ഥാനത്തെ ജില്ലകളുടെ എണ്ണം 23 ൽ നിന്ന് 30 ആയി ഉയർന്നതും മമത പരാമർശിച്ചു. ഇത് കൂടുതൽ ജോലിഭാരം ഉണ്ടാക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

'സുബ്രത മുഖർജി, സാദൻ പാണ്ഡെ എന്നീ മന്ത്രിമാരെ നമുക്ക് നഷ്ടമായി. പാർത്ഥ ജയിലിലാണ്. അതുകൊണ്ട് ആ ജോലിയെല്ലാം നിർവഹിക്കേണ്ടതുണ്ട്. എല്ലാം കൂടി ഞാൻ തനിച്ച് കൈകാര്യം ചെയ്യുക സാധ്യമല്ല', മമത ബാനർജി പറഞ്ഞു.