കൊൽക്കത്ത: താനൊരു ഹിന്ദുവാണെന്നും തന്നെ ആരും ഹിന്ദു ധർമ്മം പഠിപ്പിക്കേണ്ടെന്നുമുള്ള പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് നന്ദി​ഗ്രാമിലെ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരി. ഇൻഷാ അല്ലാഹ് പറയുന്നത് നിർത്തിയ മമതക്ക് ഇപ്പോൾ താത്പര്യം ഹിന്ദുമന്ത്രങ്ങൾ പരസ്യമായി പറയുന്നതിലാണെന്ന് അദ്ദേഹം പറഞ്ഞു. എന്തിനാണ് തന്റെയുള്ളിലെ ഹിന്ദു വികാരത്തെ മമത ഇപ്പോൾ പുറത്തെടുത്തതെന്നും അദ്ദേഹം ചോദിച്ചു.

‘കുറച്ച് നാൾ മുമ്പ് ചെരിപ്പൂരാതെ ക്ഷേത്ര സന്ദർശനം നടത്തിയയാളാണ് മമത ബാനർജി. ഇൻഷാ അല്ലാഹ് പറയുന്നതും ഇപ്പോൾ അവർ നിർത്തി. ഹിന്ദു മന്ത്രങ്ങളാണ് മമതയുടെ ചുണ്ടിൽ ഇപ്പോൾ. എന്നിട്ട് ഹിന്ദു ദൈവങ്ങളെ അപമാനിച്ചവർക്ക് പാർട്ടിയിൽ അംഗത്വവും നൽകും. എന്തിനാണ് തന്റെയുള്ളിലെ ഹിന്ദു വികാരത്തെ ഇപ്പോൾ പുറത്തെടുത്തത്?,' സുവേന്തു ചോദിച്ചു.

കഴിഞ്ഞ ദിവസം നന്ദി​ഗ്രാമിൽ നടത്തിയ റാലിക്കിടെയാണ് താനൊരു ഹിന്ദുവാണെന്ന് പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത രംഗത്തെത്തിയത്. ബ്രാഹ്മണ കുലത്തിൽ ജനിച്ച തന്നെ ഹിന്ദുധർമ്മം പഠിപ്പിക്കാൻ ആരും വരേണ്ടെന്ന് മമത പറഞ്ഞു. മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കൽ രാഷ്ട്രീയം കളിക്കുന്നവർക്ക് നന്ദിഗ്രാം ഉചിതമായ മറുപടി നൽകണമെന്നും മമത പറഞ്ഞു.

ഹിന്ദു മതഗ്രന്ഥമായ ചണ്ഡീപതിൽനിന്നുള്ള ചില ശ്ലോകങ്ങൾ ചൊല്ലിക്കൊണ്ടാണ് മമത പ്രസംഗിച്ചത്. എല്ലാ ദിവസവും വീട്ടിൽനിന്നിറങ്ങുന്നതിനു മുൻപ് താൻ ചണ്ഡീപതിൽനിന്നുള്ള ശ്ലോകങ്ങൾ ഉരുവിടാറുണ്ടെന്ന് അവർ പറഞ്ഞു. ഞാനും ഒരു ഹിന്ദു പെൺകുട്ടിയാണ്. എന്റെയടുത്ത് ഹിന്ദു കാർഡ് ഇറക്കരുത്. പറയൂ, എങ്ങനെയാണ് ഒരു നല്ല ഹിന്ദുവാകുന്നതെന്ന് നിങ്ങൾക്ക് അറിയാമോ?- മമത ബാനർജി ബിജെപിയോട് ചോദിച്ചു. മമത സർക്കാർ മുസ്ലിം പ്രീണനം നടത്തുകയാണെന്ന ബിജെപിയുടെ ആരോപണത്തോട് പ്രതികരിച്ചുകൊണ്ടായിരുന്നു മമതയുടെ ചോദ്യം.

തന്റെ എതിർ സ്ഥാനാർത്ഥിയായ സുവേന്ദു അധികാരിയെയും മമത രൂക്ഷമായി വിമർശിച്ചു. ഗുജറാത്തിൽനിന്നുള്ള ചിലർക്ക് സ്വന്തം ആത്മാവ് വിൽപന നടത്തിയ ചിലർ വർഗീയ കാർഡിറക്കി നന്ദിഗ്രാം പ്രസ്ഥാനത്തെ അപമാനിക്കുകയാണ്. ചിലർ സംസാരിക്കുന്നത് 70:30 ഹിന്ദുമുസ്ലിം അനുപാതത്തെക്കുറിച്ചാണ്. അവർ അപമാനിക്കുന്നത് ഇരുമതവിഭാഗങ്ങളിലെയും ജനങ്ങൾ ഒന്നിച്ചണിചേർന്ന് പോരാടിയ നന്ദിഗ്രാം പ്രസ്ഥാനത്തെയാണ്. നന്ദിഗ്രാമിലെ ജനങ്ങൾ ഏപ്രിൽ ഒന്നിന് നടക്കുന്ന വോട്ടെടുപ്പിൽ ബിജെപിയെ ഏപ്രിൽ ഫൂൾ ആക്കുമെന്നും മമത പറഞ്ഞു.