കണ്ണൂർ: കെപിസിസി അധ്യക്ഷനായ കെ സുധാകരനെതിരെ കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ. കെപിസിസി അധ്യക്ഷനായ കെ സുധാകരൻ പക്വത കാണിക്കണമെന്ന് തുറന്നടിച്ച് കോൺഗ്രസ് നേതാവ് മമ്പറം ദിവാകരൻ. മുഖ്യമന്ത്രിക്കെതിരെ ക്യാമ്പസ് കഥകളല്ല പറയേണ്ടത്. ഈ രാഷ്ട്രീയം കോൺഗ്രസിന് ഗുണം ചെയ്യില്ല. സുധാകരനെ അധ്യക്ഷനാക്കും മുൻപേ ആശങ്ക നേതൃത്വത്തെ അറിയിച്ചിരുന്നു. പിണറായി വിജയനെ സുധാകരൻ അടിച്ചിട്ട കഥ താൻ മുമ്പ് കേട്ടിട്ടില്ലെന്നും മമ്പറം ദിവാകരൻ പ്രതികരിച്ചു.

1965-66 കാലഘട്ടത്തിൽ കെ സുധാകരൻ ബ്രണൻ കോളേജിൽ പഠിക്കുമ്പോൾ എസ്എഫ്‌ഐയുമായി നിരവധി രാഷ്ട്രീയ സംഘടനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, പിണറായി വിജയനെ അടിച്ചിട്ട കഥ അറിയില്ലെന്ന് മമ്പറം ദിവാകരൻ പറഞ്ഞു. പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടു പോകാൻ കെ സുധാകരൻ ശ്രമിച്ചുവെന്ന ആരോപണവും മുമ്പ് കേട്ടിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കെപിസിസി അധ്യക്ഷനെന്ന സ്ഥാനത്ത് നിന്ന് കൊണ്ട് ക്യാമ്പസ് കഥകൾ പറയുന്നത് കോൺഗ്രസിന് ഗുണകരമാവില്ല. ഇന്നത്തെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കെപിസിസി അധ്യക്ഷ പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

''കെ സുധാകരൻ ശൈലി മാറ്റിയേ പറ്റൂ. കോൺഗ്രസ് ഹൈക്കമാൻഡ് എടുത്തിരിക്കുന്ന രാഷ്ട്രീയമായ നയമുണ്ട്. ആ നയത്തിന് അനുസരിച്ചുവേണം കേരളത്തിലെ കോൺഗ്രസ് നേതൃത്വമാണ് മുന്നോട്ടുപോകാൻ. അത് അന്ധമായ കമ്യൂണിസ്റ്റ് വിരോധമല്ല. വർഗീയതയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുഖ്യശത്രു. സിപിഐഎമ്മല്ല മുഖ്യശത്രു. സിപിഐഎം അക്രമവുമായി മുന്നോട്ടുപോയപ്പോൾ മുഖ്യശത്രുവായി കണ്ടിട്ടുണ്ടെന്നും മമ്പളം പ്രതികരിച്ചു.

'എല്ലാ കാലത്തും അക്രമവുമായി ഒരു പ്രസ്ഥാനത്തിനും മുന്നോട്ടുപോകാനാവില്ല. സിപിഎം അത് നിർത്തിയെന്നാണ് ഞാൻ മനസിലാക്കുന്നത്. കോൺഗ്രസിൽ ആദ്യ പിളർപ്പുണ്ടാകുന്നത് 1969ലാണ്. സംഘടനാ കോൺഗ്രസും ഇന്ദിരാഗാന്ധി കോൺഗ്രസും. സംഘടനാ കോൺഗ്രസ് പക്ഷത്തായിരുന്നു സുധാകരൻ. ഞാൻ ഇന്ദിരാഗാന്ധിക്കൊപ്പവും. രണ്ടാമത്തെ പിളർപ്പ് 1978ലായിരുന്നു. അന്നും ഇന്ദിരാഗാന്ധിക്കെതിരായിരുന്നു. ഇന്ദിരാഗാന്ധി മരിച്ചതിന് ശേഷമാണ് സുധാകരൻ കോൺഗ്രസിൽ സജീവമായത്. സുധാകരനെതിരായ പല അക്രമസംഭവങ്ങളും സിപിഐഎം ഗൂഢാലോചനയായിരുന്നു. നേതൃത്വം അറിയാതെ ഒന്നും നടക്കില്ല. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കെ സുധാകരനും മിതത്വം പാലിക്കണം. വീണ്ടും അണികളിലേക്ക് വ്യക്തിവിരോധം പടർത്തി, കണ്ണൂരിനെ വീണ്ടും സംഘർഷഭൂമിയാക്കരുത്.'