കൊൽക്കത്ത: എട്ട് കിലോമീറ്റർ ദൈർഘ്യമുള്ള പദയാത്ര വീൽചെയറിലിരുന്ന് നയിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മമത ബാനർജി വീൽചെയറിൽ ഇരുന്നു കൊണ്ട് അണികളെ അഭിവാദ്യം ചെയ്യുന്ന വീഡിയോ തൃണമൂൽ പ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. നാമനിർദ്ദേശ പത്രിക സമർപ്പിച്ച് മടങ്ങവേ ആക്രമണത്തിന് ഇരയായ മമത ബാനർജി വീൽ ചെയറിലാണ് പ്രസംഗ വേദികളിൽ എത്തിയിരുന്നത്.

നിയമസഭ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്നാണ് മമത ബാനർജി ജനവിധി തേടുന്നത്. എട്ടു ഘട്ടങ്ങളിലായിട്ടാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് നടത്തുന്നത്. ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന ബംഗാളിൽ മമതയ്ക്കെതിരെ മത്സരിക്കുന്നത് ബിജെപിയിലെ സുവേന്ദു അധികാരിയാണ്. തൃണമൂലിന്റെ മുതിർന്ന നേതാവും ഇപ്പോഴത്തെ മന്ത്രിസഭയിലെ പ്രമുഖ അംഗവുമായിരുന്ന സുവേന്ദു അധികാരി മാസങ്ങൾക്കുമുമ്പാണ് മന്ത്രിസ്ഥാനവും എംഎൽഎസ്ഥാനവും രാജിവച്ച് ബിജെപിയിലേക്ക് പോയത്.