മല്ലപ്പള്ളി: സിനിമകളിൽ മാത്രം കണ്ടു പരിചയിച്ചിട്ടുള്ള ഒരു ദൃശ്യം യാഥാർഥ്യമായിരിക്കുകയാണ് കീഴ്‌വായ്പൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ആഞ്ഞിലിത്താനം മാമണത്ത് കോളനിയിൽ. ഇരുവിഭാഗങ്ങൾ തമ്മിൽ കോളനിയിൽ നിലനിന്നിരുന്ന സംഘർഷവും സംഘട്ടനവും ആറിത്തണുത്തത് കഴിഞ്ഞ ദിവസമാണ്. അങ്ങനെയങ്ങ് സമാധാന വാഹകരാകുന്നത് അത്ര സുഖിക്കാത്ത രണ്ടു പേർ നേരത്തേ സംഘർഷമുണ്ടാക്കിയ ഒരാളുടെ വീട്ടിലേക്ക് പെട്രോൾ ബോംബ് കത്തിച്ചെറിഞ്ഞു. എന്നാൽ, ബോംബേറുകാർ ചെല്ലുന്നതിന് മണിക്കൂറുകൾക്ക് മുൻപ് വീട്ടിൽ സിസിടിവി ഫിറ്റ് ചെയ്തിരുന്നു. ഇതൊന്നുമറിയാതെ ബോംബെറിഞ്ഞ് മടങ്ങിയ കണ്ണൂരുകാരനെ മിനുട്ടുകൾക്കുള്ളിൽ പൊലീസ് പൊക്കി. ഒപ്പമുണ്ടായിരുന്നവൻ ഒളിവിലാണ്.

ഇപ്പോൾ ആഞ്ഞിലിത്താനം മാമണത്ത് കോളനിയിൽ മാണത്ത് വീട്ടിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി ബേബി മാത്യു (കുഞ്ഞളിയൻ-46)വിനെയാണ് കീഴ്‌വായ്പൂർ പൊലീസ് ഇൻസ്‌പെക്ടർ സിടി സഞ്ജയ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യവീടാണ് ഇത്. ആഞ്ഞിലിത്താനം ഉണ്ണിമുക്ക് താന്നിക്കൽ റെജി ജേക്കബിന്റെ വീടിന് നേരെയാണ് ബേബിയും മറ്റൊരാളും ചേർന്ന് ബോംബെറിഞ്ഞത്. റെജിയുടെ ഭാര്യ അഞ്ജുവാണ് ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്.

മാമണത്ത് കോളനിയിൽ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ സംഘർഷത്തിൽ രണ്ടു വീടുകളും അവിടെയുണ്ടായിരുന്ന കാറുകളും അടിച്ചു തകർത്ത കേസിൽ പ്രതിയാണ് റെജി ജേക്കബ്. ഈ കേസിൽ അഞ്ചു പേർ അറസ്റ്റിലായി. റെജി അടക്കം അഞ്ചു പേരോളം ഒളിവിലാണ്. സിപിഎമ്മിന്റെ സജീവ പ്രവർത്തകനായിരുന്ന റെജി സമീപ കാലത്താണ് പാർട്ടി വിട്ടത്. അതു കൊണ്ട് തന്നെ ഇയാൾക്കെതിരേ സിപിഎമ്മുകാരും രംഗത്തുണ്ട്. വീടാക്രമണത്തെ തുടർന്ന് സംഘർഷം നില നിന്ന പ്രദേശം പൊലീസ് ഇടപെടലിനെ തുടർന്ന് ശാന്തമായി വരികയായിരുന്നു. അതിനിടെയാണ് ഇതിലൊന്നും യാതൊരു പങ്കുമില്ലാത്ത ബേബി മാത്യുവും സഹായിയും റെജിയുടെ വീടിന് നേരെ പെട്രോൾ ബോംബെറിയാൻ പദ്ധതിയിട്ടത്. കോളനിയിൽ അടിപിടി നിലച്ചത് ഇവർക്ക് തീരെ അങ്ങോട്ട് രസിച്ചിരുന്നില്ല. വീണ്ടും കോളനിക്കാരെ തമ്മിലടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പെട്രോൾ ബോംബ് ഉണ്ടാക്കിയത്.

കണ്ണൂരുകാരനായ ബേബി മാത്യുവിന് പെട്രോൾ ബോംബുണ്ടാക്കി മുൻ പരിചയവുമുണ്ട്. എന്നാൽ, പ്രതികൾ കുടുങ്ങാൻ കാരണമായത് റെജിയുടെ വീട്ടിൽ വച്ച സിസിടിവി ക്യാമറയാണ്. ബോംബേറുകാർ വരുന്നതിന് ഏതാനും മണിക്കൂർ മുമ്പാണ് ക്യാമറ ഫിറ്റ് ചെയ്തത്. ഈ വിവരം അറിയാതെ ക്യാമറയ്ക്ക് മുന്നിൽ നിന്നാണ് പ്രതികൾ ഒരുക്കം നടത്തിയതും പെട്രോൾ ബോംബ് കത്തിച്ചെറിഞ്ഞതും. ഇതു കാരണം പൊലീസിന് പ്രതിയെ അറസ്റ്റ് ചെയ്യുക എളുപ്പമായി. മനഃപൂർവം സംഘർഷമുണ്ടാക്കാൻ ശ്രമിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. തിരുവല്ല ഡിവൈഎസ്‌പി ടി രാജപ്പൻ റാവുത്തറുടെ നിർദ്ദേശാനുസരണം എസ്‌ഐ എം.ഷിബു, എസ്‌പിയുടെ സ്‌ക്വാഡിൽ നിന്നുള്ള കെഎൻഅനിൽ, മനോജ്, ഹരികുമാർ, പ്യാരിലാൽ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.