കണ്ണുർ: അയൽവാസിയെ കള്ളതോക്ക് ഉപയോഗിച്ച് വെടിവെച്ചുകൊന്ന കേസിലെ പ്രതിയെ അവൾ നിലയിൽ വനാതിർത്തിയിൽ കണ്ടെത്തി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഇയാളെ പൊലിസ് പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മദ്യപിച്ചു ബഹളമുണ്ടാക്കിയ തർക്കത്തെ തുടർന്ന് ചെറുപുഴയിൽ അയൽക്കാരനായ ഗൃഹനാഥനെ വെടിവെച്ചു കൊന്ന കേസിലെ പ്രതിയാണ് പൊലീസ് പിടിയിലായത്.

ചെറുപുഴ പഞ്ചായത്തിലെ കാനംവയൽ മരുതുംതട്ടിലെ വാടാതുരുത്തേൽ ടോമി (45) യെയാണ് ചെറുപുഴ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ കസ്റ്റഡിലെടുത്തത്. ചൊവ്വാഴ്ച വൈകിട്ട് 5.15-ഓടെ ടോമിയുടെ വീടിന് സമീപത്തെ കൈത്തോടിന് സമീപത്തുനിന്നാണ് ഇയാൾ പിടിയിലായത്. കർണാടക റിസർവ് വനത്തോടുചേർന്നാണ് ടോമിയുടെ വീട്.

കഴിഞ്ഞ 25-ന് രാവിലെ എട്ടോടെയാണ് ഇയാൾ അയൽവാസിയായ കൊങ്ങോലയിൽ സെബാസ്റ്റ്യനെ (ബേബി-62) നാടൻതോക്കുകൊണ്ട് വെടിവെച്ച് കൊന്നത്. സംഭവത്തിനുശേഷം തൊട്ടടുത്ത കർണാടക വനത്തിലേക്ക് കടന്ന ടോമിയെ തിരച്ചിൽ നടത്തിയ നാട്ടുകാർ വനത്തിനുള്ളിൽ കണ്ടെങ്കിലും ഉൾവനത്തിലേക്ക് രക്ഷപ്പെടുകയായിരുന്നു.

ആറുദിവസം വനത്തിനുള്ളിൽ കഴിഞ്ഞ ടോമി പിടിയിലാകുമ്പോൾ ഭക്ഷണം കഴിക്കാതെ അവശനായിരുന്നു. കഴിഞ്ഞദിവസം ഇയാൾക്കായി ചെറുപുഴ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിനു ശേഷമാണ് പ്രതിയെ പിടികൂടുന്നത്.