സിങ്രോളി: ദൈവത്തെ പ്രീതിപ്പെടുത്താൻ ഭാര്യയുടെ തലയറത്ത് മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ട അമ്പതുകാരനെ മധ്യപ്രദേശ് പൊലീസ് അറസ്റ്റുചെയ്തു. സിങ്രോളി ജില്ലയിലെ ബസൗദ ഗ്രാമവാസിയാണ് 45 വയസ്സുകാരിയെ ബുധനാഴ്ച പുലർച്ചെ ബലികൊടുത്തത്. മക്കളുടെ പരാതിയെ തുടർന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അന്ധവിശ്വാസമാണ് പ്രതിയെ ഈ ക്രൂരകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്നും പൊലീസ് പറയുന്നു.

ദൈവത്തെ പ്രീതിപ്പെടുത്താൻ എന്ന പേരിലാണ് ഇയാൾ ഭാര്യയുടെ തല വെട്ടിമാറ്റിയത്. തുടർന്ന് ഭാര്യയുടെ തലയും ഉടലും വീട്ടിനകത്തെ പൂജ മുറിയിൽ പ്രത്യേകമായി സംസ്‌കരിച്ചതായി പൊലീസ് പറയുന്നു. ഇതിന് പിന്നാലെ വീട്ടിൽ നിന്ന് പ്രതി കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു.

ആൺ മക്കളാണ് പൊലീസിനെ വിവരം അറിയിച്ചത്. അമ്മയെ അച്ഛൻ ദേവപ്രീതിക്കു ബലികൊടുത്തെന്ന് മക്കളാണ് പൊലീസിനോടു പറഞ്ഞത്. ദിവസങ്ങൾക്ക് മുൻപ് ദൈവത്തെ പ്രീതിപ്പെടുത്താൻ എന്ന പേരിൽ തന്നെ ആടിനെ കൊന്നും പൂജ മുറിയിൽ കുഴിച്ചിട്ടതായി മക്കളുടെ പരാതിയിൽ പറയുന്നു. വ്യാപകമായ തെരച്ചിലിന് ഒടുവിൽ വ്യാഴാഴ്ചയാണ് പ്രതിയെ പിടികൂടിയത്.