ഇടുക്കി: നെടുങ്കണ്ടത്ത് സ്ഥലം കരാറുമായി ബന്ധപ്പെട്ട തർക്കത്തിനിടെ സ്ഥലം പാട്ടത്തിനെടുത്തയാൾ ഉടമയെ വാക്കത്തി കൊണ്ട് വെട്ടി. ഗർഭിണിയായ ഭാര്യയെ തള്ളി വലിച്ചിഴച്ചതായും പരാതി. പ്രതിയെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം കട്ടകയത്തിൽ എബിൻ ജോസഫിനെയാണ് കല്ലോലിക്കൽ പ്രഭാകരൻ വാക്കത്തികൊണ്ട് തലയിൽ വെട്ടി പരുക്കേൽപ്പിച്ചത്.

ഏലത്തിന് മരുന്ന് തളിക്കുവാൻ എത്തിയ എബിനും പ്രതിയും തമ്മിൽ വാക്കേറ്റം ഉണ്ടായി. ഇതിൽ പ്രകോപിതനായ പ്രതി വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു. തലയ്ക്ക് ആഴത്തിൽ വെട്ടേറ്റ എബിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: നാലു വർഷം മുമ്പാണ് കട്ടക്കയം ജോസഫ്, ഭാര്യ ലൈസാമ്മ എന്നിവരുടെ പേരിലുള്ള ഒന്നരയേക്കറോളം സ്ഥലം കരാർ പ്രകാരം പ്രഭാകരന് വിളവെടുക്കുന്നതിനും തുടർ കൃഷി നടത്തുന്നതിനും നൽകുന്നത്.

പിന്നീട് സ്ഥലം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് എബിനും പ്രഭാകരനും തമ്മിൽ തർക്കം ഉണ്ടായി. തുടർന്ന് സ്ഥലം വിട്ടു കിട്ടുന്നതിനായി എബിനും കുടുംബാംഗങ്ങളും കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം എബിന് അനുകൂലമായ കോടതി വിധി ലഭിച്ചതായി പറയുന്നു. തുടർന്ന് കരാർപ്രകാരം കൊടുത്ത സ്ഥലത്തെ ഏലത്തിന് മരുന്ന് അടിക്കുവാൻ എബിൻ ഗർഭിണിയായ ഭാര്യക്കൊപ്പം എത്തിയപ്പോഴാണ് പ്രഭാകരനുമായി വീണ്ടും വാക്കുതർക്കം ഉണ്ടാകുന്നത്.

പ്രഭാകരൻ വാക്കത്തിയെടുത്ത് എബിന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. പ്രതിയുടെ രണ്ട് മക്കൾ പൊലീസുകാരാണ്. ഇവരുടെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷിച്ചു വരികയാണ്. സംഭവത്തിനിടെ ശബ്ദം കേട്ട് ഓടിയെത്തിയ എബിന്റെ ഭാര്യയെയും പ്രതി ആക്രമിക്കുവാൻ ശ്രമിച്ചു. പൂർണ ഗർഭിണിയായ ഇവരെ പ്രതി തള്ളിനിലത്ത് മറിച്ചിട്ടെന്നും പരാതിയുണ്ട്.