ലക്നൗ: മതവിശ്വാസം വെളിപ്പെടുത്താതെ വിവാഹം കഴിച്ച ശേഷം ഭർത്താവ് മതം മാറാൻ നിർബന്ധിക്കുന്നെന്ന പരാതിയുമായി യുവതി. ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലാണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇവരുടെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ​മൈനുദ്ദീൻ എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ ബന്ധു റ​ഹ്മാൻ അലിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

യുവതിയുമായി ഒരു വർഷം മുമ്പ് കണ്ടപ്പോൾ മുന്ന യാദവ് എന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും പ്രണയത്തിലാകുകയും സന്ത് കബീർ ന​ഗറിലെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരാകുകയും ചെയ്തു. പിന്നീട് ഇരുവരും ഒരുമിച്ച് ജീവിക്കാൻ ആരംഭിച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇയാൾ താൻ മുസ്ലിം ആണെന്നും പേര് മൈനുദ്ദീൻ ആണെന്നും അറിയിക്കുകയും യുവതിയെ മതംമാറാൻ നിർബന്ധിക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.

ഇയാൾ മറ്റൊരു വിവാഹം ചെയ്യാൻ പോകുന്നുവെന്ന് മനസ്സിലാക്കിയ യുവതി ശനിയാഴ്ച വിവരം 112 എന്ന നമ്പറിൽ വിളിച്ച് അറിയിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ചയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.