വാളയാർ: രണ്ടുദിവസം മുമ്പ് കാണാതായ ഊട്ടി സ്വദേശിയെ വാളയാർ അണക്കെട്ടിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഊട്ടി നീലഗിരി ഫിംഗർ പോസ്റ്റ് കണ്ടാൽ 39 എ സ്ട്രീറ്റ് കോളനിയിലെ ജോൺ ഫെർണാണ്ടസ്(41) ആണ് മരിച്ചത്. ഊട്ടിയിൽ കോട്ടയം സ്വദേശി ജോസഫിന്റെ ഹോട്ടലിലെ മേൽനോട്ടക്കാരനും ഡ്രൈവറുമായ ജോൺ രണ്ടുദിവസം മുമ്പ് കോട്ടയത്തുനിന്ന് മടങ്ങി വാളയാർ ബംഗ്ലാ കോളനിക്ക് സമീപം കാർ പാർക്ക് ചെയ്തു.

കാറിൽ നിന്ന് ഒരാൾ തോർത്തുമായി അണക്കെട്ടിലിറങ്ങിയതായി പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്തിയില്ല. കാർ സ്റ്റേഷനിലെത്തിച്ച ശേഷം കാർ ഉടമയായ ജോസഫിനെ പൊലീസ് വിവരമറിയിക്കുകയായിരുന്നു.

ഞായർ പകൽ ഒന്നിനാണ് അണക്കെട്ടിൽ തമിഴ്‌നാട് പിച്ചനൂർ ഭാഗത്തായി മൃതദേഹം കണ്ടെത്തിയത്. കുളിക്കാനിറങ്ങിയപ്പോൾ കാൽ തെന്നി വീണതാകാമെന്ന് പൊലീസ് പറഞ്ഞു. കഞ്ചിക്കോട് സീനിയർ ഫയർ ഓഫീസർ പി ഒ വർഗീസിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. തിങ്കളാഴ്ച പോസ്റ്റ്‌മോർട്ടം നടക്കും.

സെപ്റ്റംബർ 27ന് ഇതേ സ്ഥലത്ത് കോയമ്പത്തൂരിലെ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചിരുന്നു. തുടർന്ന് സുരക്ഷ കർശനമാക്കിയെങ്കിലും അപകടം ആവർത്തിക്കുകയാണ് .