ഹൈദരാബാദ്: സൈന്യത്തിൽ മേജറാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹാലോചന നടത്തി സ്വർണവും പണവും കൈക്കലാക്കി 42കാരൻ വഞ്ചിച്ചത് 17 സ്ത്രീകളെ. ഇത്തരത്തിൽ 6.61 കോടി തട്ടിയെടുത്ത ആന്ധ്രാ പ്രദേശ് സ്വദേശി മുദവത് ശ്രീനു നായിക് എന്ന ശ്രീനിവാസ് ചൗഹാൻ ഹൈദരാബാദിൽ അറസ്റ്റിലായി.

മേജർ ആണെന്ന് തെളിയിക്കാൻ കൈവശം വെച്ചിരുന്ന മൂന്ന് വ്യാജ തോക്ക്, മൂന്ന് തരം സൈനിക വേഷം, വ്യാജ സൈനിക തിരിച്ചറിയൽ കാർഡ് എന്നിവ ഇയാളിൽനിന്നും പൊലീസ് പിടിച്ചെടുത്തു. കൂടാതെ, മൂന്ന് കാറുകളും 85000 രൂപയും കണ്ടെടുത്തു. ഒമ്പതാം ക്ലാസ് വിദ്യാഭ്യാസമുള്ള ഇയാൾ വ്യാജ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റും കൈയിൽ സൂക്ഷിച്ചിരുന്നു.

ആന്ധ്രാ പ്രദേശിലെ ഗുണ്ടൂർ ജില്ലക്കാരനായ ഇയാൾ വിവാഹിതനാണ്. തനിക്ക് സൈന്യത്തിൽ ജോലി ലഭിച്ചെന്ന് കുടുംബത്തെ വിശ്വസിപ്പിച്ച് 2014ൽ ഇയാൾ ഹൈദരാബാദിലെത്തുകയായിരുന്നു. വ്യാജ പേരും ജനനത്തീയതിയും നൽകി ആധാർ കാർഡ് ഉണ്ടാക്കി. തുടർന്ന് വിവാഹ ഏജൻസികളിൽനിന്നും മറ്റും സ്ത്രീകളുടെ വിവരങ്ങൾ ശേഖരിച്ച് കുടുംബത്തെ സമീപിക്കുകയാണ് ഇയാൾ ചെയ്തിരുന്നത്.

തട്ടിയെടുത്ത പണം ഉപയോഗിച്ച് കാറുകളും മറ്റു ആഡംബര വസ്തുക്കളും വാങ്ങിയതിനു പുറമെ സൈനിക്പുരിയിൽ ഒരു കെട്ടിടവും ഇയാൾ വിലക്ക് വാങ്ങിയിരുന്നു.