ആലുവ: നിരവധി മാലപൊട്ടിക്കൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പട്ടിമറ്റം ചേലക്കുളം വട്ടപ്പറമ്പിൽ വീട്ടിൽ സമദ് (27) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പെരുമ്പാവൂർ, കുന്നത്തുനാട്, ചെങ്ങമനാട്, എടത്തല, തടിയിട്ടപറമ്പ്, മൂവാറ്റുപുഴ സ്റ്റേഷനുകളിലായി പത്തോളം മാലപൊട്ടിക്കൽ കേസിലെ പ്രതിയാണ്.

ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ മാത്രം അഞ്ച് കേസുകൾ ഇയാൾക്കെതിരെയുണ്ട്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി 32 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു. 31 പേരെ നാടു കടത്തി. വരും ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്ന് എസ്‌പി കാർത്തിക്ക് പറഞ്ഞു.