ലഖ്നൗ: ഭാര്യയും മൂത്ത മരുമകളും ചേർന്ന് 55 വയസുകാരനെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഭാദോഹി ജില്ലയിലെ കൊയ്‌രാന പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിലാണ് സംഭവം. ഇളയ മരുമകളുമായുള്ള അവി​ഹിത ബന്ധത്തിന്റെ പേരിലാണ് കൊലപാതകം. ഇളയ മരുമകളുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയും മൂത്ത മരുമകളും ചേർന്ന് ഇയാളെ ആക്രമിക്കുകയും പിന്നീട് കത്തികൊണ്ട് കഴുത്തിൽ വെട്ടുകയുമായിരുന്നു. ഇയാളെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും എത്തുന്നതിന് മുൻപ് തന്നെ മരിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇയാൾക്ക് നാല് ആൺമക്കളുണ്ട്. എല്ലാവരും മുംബൈയിൽ കുടിയേറ്റ തൊഴിലാളികളാണ്. ഇവരിൽ രണ്ടുപേർ വിവാഹിതരാണെന്നും ഭാര്യമാർ ഇവിടെ ഗ്രാമത്തിൽ താമസിക്കുന്നുവെന്നും വെന്ന് കേസ് അന്വേഷിക്കുന്ന ഭാദോഹി പൊലീസ് സൂപ്രണ്ട് രാം ബദാൻ സിങ് പറഞ്ഞു.

ഇയാൾക്ക് ഇളയ മരുമകളുമായി അവിഹിത ബന്ധം ഉണ്ടായിരുന്നു. ഇത് അറിഞ്ഞ ഭാര്യയും മൂത്ത മരുമകളും ഇയാളെ ശക്തമായി എതിർത്തു. തുടർന്ന് ഇളയ മരുമകളെ വീട്ടിലേക്ക് അയച്ചു. ഇതിൽ പ്രകോപിതനായ ഇയാൾ കുറച്ചുനാൾ മുമ്പ് തന്റെ മൂത്ത മരുമകളെ ആക്രമിക്കുകയും അവളുടെ കണ്ണുകൾക്ക് പരുക്കേറ്റതായും പരാതി ഉള്ളതായി പൊലീസ് പറഞ്ഞു.

മൂത്ത മരുമകളെയും ഭാര്യയെയും വീട്ടിൽ നിന്ന് പുറത്താക്കി മറ്റൊരു വീട്ടിൽ താമസിക്കാൻ ഇയാൾ നിർബന്ധിക്കുകയായിരുന്നെന്നും മൊഴിയിൽ പറയുന്നു. നാലഞ്ചു ദിവസം മുമ്പ് ഇയാൾ ഇളയ മരുമകളെ തിരികെ കൊണ്ടുവന്നു. ഇതറിഞ്ഞ ഭാര്യയും മൂത്ത മരുമകളും ഇയാളെ ആക്രമിക്കുകയായിരുന്നു.