ഡയറി പ്ലാന്റിലെ പാലിൽ നീരാട്ട് നടത്തിയ യുവാവും വീഡിയോ പോസ്റ്റ് ചെയ്തയാളും അറസ്റ്റിലായത് വീഡിയോ വൈറലായതോടെ. തുർക്കിയിലെ എംറേ സയാർ, ഉഗൂർ തുർഗത് എന്നിവരെ കഴിഞ്ഞ ​​ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാലിൽ നടത്തിയ നീരാട്ട് സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ഡയറി പ്ലാന്റ് അധികൃതർ അടപ്പിച്ചിരുന്നു. അതേസമയം, യുവാക്കൾ കുളിച്ചത് പാലിലല്ലെന്ന നിലപാടിലാണ് ഡയറി പ്ലാന്റ് അധികൃതർ.

തുർക്കി കോനിയയിലെ ഒരു ഡയറി പ്ലാന്റിലാണ് ജീവനക്കാരനായ യുവാവ് പാലിൽ കുളി പാസാക്കിയത്. പ്ലാന്റിനകത്ത് പാൽ സൂക്ഷിച്ചിരുന്ന വലിയടാങ്കിൽ ഇറങ്ങികിടന്നായിരുന്നു എംറേ സയേർ എന്ന യുവാവിന്റെ നീരാട്ട്. കപ്പ് ഉപയോഗിച്ച പാൽ ദേഹത്തേക്ക് ഒഴിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന ഉഗുർ തുർഗത് എന്നയാളാണ് ഈ വീഡിയോ ടിക് ടോകിൽ ആദ്യം പോസ്റ്റ് ചെയ്തത്. പിന്നാലെ മറ്റ് സാമൂഹികമാധ്യമങ്ങളിലും വീഡിയോ വൈറലായി. ഇതോടെ സംഭവത്തിൽ വ്യാപകമായ പ്രതിഷേധമുയരുകയും അധികൃതർ നടപടി സ്വീകരിക്കുകയുമായിരുന്നു.

ഡയറി പ്ലാന്റിനെതിരേ വൻ തുകയാണ് അധികൃതർ പിഴയായി ഈടാക്കിയത്. പ്ലാന്റ് അടപ്പിക്കുകയും ചെയ്തു. അതേസമയം, സംഭവത്തിന് ശേഷം ജീവനക്കാരെ പുറത്താക്കിയതായും എന്നാൽ നീരാട്ട് നടത്തിയത് പാലിൽ അല്ലെന്നുമാണ് കമ്പനിയുടെ വിശദീകരണം. ശുചീകരണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളും വെള്ളവും ചേർത്ത മിശ്രിതത്തിലാണ് നീരാട്ട് നടത്തിയതെന്നും കമ്പനിയെ അപകീർത്തിപ്പെടുത്തുകയാണ് വീഡിയോയിലൂടെ ലക്ഷ്യമിട്ടതെന്നും കമ്പനി വിശദീകരിച്ചു.