കോതമംഗലം: മാനസയും കൂട്ടുകാരികളും അപ്പാർട്ട്‌മെന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് മൂന്നരയോടെ രാഗിൽ കടന്ന് വരുന്നത്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിന് സമീപം വാടകക്കെടുത്ത അപ്പാർട്ട്‌മെന്റിലാണ് മാനസയും മൂന്ന് കൂട്ടുകാരും താമസിക്കുന്നത്. രാഹിൽ വന്നതോടെ ഭക്ഷണം കഴിക്കുന്നത് പാതിവഴിയിൽ മാനസ അവസാനിപ്പിച്ചു. ഇരുവരും സംസാരിക്കാനായി റൂമിലേക്ക് പോയി. റൂമിൽ കയറിയ ഉടനെ തന്നെ രാഗിൽ വാതിൽ അകത്ത് നിന്ന് കുറ്റിയിടുകയായിരുന്നുവത്രെ.

പിന്നീട് മാനസയുടെ കൂട്ടുകാരികളും കേൾക്കുന്നത് തുടരെ തുടരെയുള്ള രണ്ട് വെടിയൊച്ചകളായിരുന്നു. നെഞ്ചിനും തലക്കുമേറ്റ വെടിയിലാണ് മാനസയുടെ ജീവൻ രാഗിൽ കവർന്നത്. ശബ്ദം കേട്ട് പെൺകുട്ടികളും നാട്ടുകാരും ഓടിയെത്തും മുെമ്പ അടുത്ത വെടിയൊച്ചയും ഉയർന്നു. രാഹിലും സ്വയം ജീവിതം അവസാനിപ്പിച്ചു.

ഇന്ദിരാഗാന്ധി ഡെന്റൽ കോളജിലെ ഹൗസ് സർജൻസി വിദ്യാർത്ഥിനിയും കണ്ണൂർ നാറാത്ത് രണ്ടാം മൈൽ സ്വദേശിയുമാണ് കൊല്ലപ്പെട്ട മാനസ (24). രാഗിലും കണ്ണൂർ സ്വദേശിയാണ്. മാനസയെ കൊലപ്പെടുത്താനായി ഇയാൾ കണ്ണൂരിൽ നിന്ന് കോതമംഗലത്ത് എത്തുകയായിരുന്നു.
രാഗിലിനെ കണ്ട മാനസ നീയെന്തിന് ഇവിടെ വന്നുവെന്ന് ചോദിച്ചപ്പോൾ ഈ പെൺകുട്ടിയെ ബലമായി അടുത്ത മുറിയിലേക്ക് പിടിച്ചുകൊണ്ടുപോയി. ഇവിടെ വച്ചാണ് വെടിവെച്ചത്. ആളുകൾ മുറി തുറന്ന് അകത്ത് കടന്നപ്പോൾ മാനസയ്ക്ക് ജീവനുണ്ടായിരുന്നു. ഇവരെ വേഗം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൂർവ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് കരുതുന്നത്.

കണ്ണൂരിൽ വെച്ച് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇത് പൊലീസ് സ്റ്റേഷനിൽ വരെ എത്തുകയുമുണ്ടായി. മാനസയുടെ ഫോൺ പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രകോപനം എന്താണെന്ന് വ്യക്തമായിട്ടില്ല. പെട്ടെന്ന് പ്രകോപനം ഉണ്ടായതാണോയെന്ന് അറിയേണ്ടതുണ്ട്. രാഗിലിനെ മാനസ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ദൃക്സാക്ഷികളുടെ മൊഴിയിൽ നിന്ന് വ്യക്തമാകുന്നത്.

മാനസയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ രാഗിൽ വിടെയെത്തിയതാണെന്നാണ് വിവരം. കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി എറണാകുളം റൂറൽ പൊലീസ് അറിയിച്ചു. സുഹൃത്തുക്കളുടെ മൊഴികൾ ഉടൻ രേഖപ്പെടുത്തും. കൊലയാളി ജീവനൊടുക്കിയതിനാൽ കൊലയ്ക്ക് പിന്നിലെ കാരണമാണ് ഇനി പൊലീസ് അന്വേഷിക്കുക.

മാനസയുടെ പക്കൽ രണ്ട് മൊബൈൽ ഫോണുകൾ ഉണ്ടായിരുന്നു. ഇവ രണ്ടും കേന്ദ്രീകരിച്ചാണ് അന്വേഷണം. ക്ലോസ് റെയ്ഞ്ചിൽ നിന്നാണ് വെടിയുതിർത്തത്. മാനസയുടെ ചെവിക്ക് പുറകിലാണ് വെടിയേറ്റത്. ഇരുവരും കമിതാക്കളായിരുന്നുവെന്നും ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അറിയാൻ കഴിഞ്ഞതായി കോതമംഗലം ബസേലിയോസ് ആശുപത്രിയിലെ ഷിബു കുര്യാക്കോസ് വ്യക്തമാക്കി.

നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന് സമീപത്താണ് സംഭവം നടന്നത്. കൊല്ലപ്പെട്ട മാനസ ഹൗസ് സർജനായിരുന്നു. കണ്ണൂരിലെ നാറാത്താണ് ഇവരുടെ വീട്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയാണ് മാനസ. ഇവർ താമസിച്ചിരുന്ന സ്ഥലത്തെത്തിയാണ് യുവാവ് വെടിവെച്ചത്. മൃതദേഹങ്ങൾ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കോളജിൽ ഹൗസ് സർജൻസി ചെയ്യുന്ന ആറു പെൺകുട്ടികൾ രണ്ടു നില കെട്ടിടത്തിനു മുകളിലെ നില വാടകയ്ക്കെടുത്തു താമസിക്കുകയായിരുന്നു. ഒന്നര മാസത്തിനുള്ളിൽ ഹൗസ് സർജൻസി പൂർത്തിയാകാനിരിക്കെയാണ് മാനസയെ യുവാവ് കൊലപ്പെടുത്തുന്നത്. ഇവർ നേരത്തെ പരിചയമുള്ളവരാണ് എന്നാണ് അറിയുന്നത്.