ന്യൂഡൽഹി: ഡൽഹി പൊലീസിന്റെ ഭാഗത്തു നിന്നും അതിക്രൂരമായ മർദ്ദനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നെന്ന് കർഷക പ്രക്ഷോഭത്തനിടെ അറസ്ര്‌റിലായ മാധ്യപ്രവർത്തകൻ മൻദീപ് പൂനിയ. തന്റെയൊപ്പം തിഹാർ ജയിലിൽ കഴിയുന്ന കർഷകർക്ക് നേരെയുണ്ടായിക്കൊണ്ടിരിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ പോലും കഴിയാത്ത അതിക്രമങ്ങളാണെന്നും പൂനിയ ആരോപിച്ചു. അവരെ ജയിലിലിട്ട് ക്രൂരമായി മർദ്ദിക്കുകയാണ്. അതേസമയം ഏതെല്ലാം സെക്ഷനുകളാണ് കർഷകർക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് വെളിപ്പെടുത്താൻ പോലും പൊലീസ് തയ്യാറായിട്ടില്ലെന്നും മൻദീപ് കുറ്റപ്പെടുത്തി.

റിപബ്ലിക്ക് ദിനത്തിൽ ട്രാക്ടർ റാലിക്കിടെ, കർഷകർക്ക് നേരെ നടന്ന അക്രമങ്ങൾ റിപ്പോർട്ട് ചെയ്തതിനാണ് സിംഘുവിൽ വെച്ച് മൻദീപിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. കർഷകർക്ക് നേരെ മുഖം മൂടിയണിഞ്ഞ് ആക്രമണം നടത്തിയത് ബിജെപി പ്രവർത്തകരാണെന്നും അത് കണ്ടിട്ടും പൊലീസ് കയ്യുംകെട്ടി നോക്കിനിൽക്കുക മാത്രമാണ് ചെയ്തതെന്നുമാണ് മൻദീപ് റിപ്പോർട്ട് ചെയ്തത്. പിന്നാലെ ഡൽഹി പൊലീസ് മൻദീപിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. തുടർന്ന് അദ്ദേഹത്തെ തിഹാർ ജയിലേക്ക് കൊണ്ടുപോയി. ജയിലിലെ ജീവിതം ഒട്ടും സുഖകരമല്ല. അവിടെ നിന്നും നേരിടേണ്ടി വന്നത് ക്രൂര മർദ്ദനമാണെന്നും മൻദീപ് വ്യക്തമാക്കി.

ജനുവരി 26ന് നടന്ന പ്രക്ഷോഭത്തെ തുടർന്ന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത കർഷകർക്കൊപ്പമായിരകുന്നു മൻദീപ് തീഹാർ ജയിലിൽ കഴിഞ്ഞിരുന്നത്. അവിടെ വെച്ച് കർഷകർക്ക് നേരിടേണ്ടിവന്ന അതിക്രമങ്ങളെ കുറിച്ച് അദ്ദേഹം കാരവാനിൽ ഒരു ലേഖനം എഴുതുതകയും ചെയ്തു.

ജസ്മീന്ധർ സിങ്, മൽകിത് സിങ് എന്നീവരുടെ പേരെടുത്ത് പറഞ്ഞ് അവരുടെ പ്രതികരണങ്ങളും ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ലേഖനം. 'പച്ചക്കറികളും മറ്റ് അവശ്യവസ്‌ക്കളും വാങ്ങുന്നതനായി നരേളയിൽ പോയി മടങ്ങിവരവെയാണ് പൊലീസ് ഞങ്ങളെ ലാത്തിവീശി ആക്രമിക്കുവാൻ തുടങ്ങിയത്. തുടർന്ന് ഞങ്ങളെ അവർ ഒരു പച്ച ബസിൽ കയറ്റി വൈദ്യപരിശോധന നടത്തിയ ശേഷം തീഹാർ ജയിലിൽ കൊണ്ടുവന്ന് തടവിലാക്കി', കർഷകനായ ജസ്മീന്ധർ സിങ് പറഞ്ഞു. അതേസമയം ഏതെല്ലാം സെക്ഷനുകൾ ചുമത്തിയാണ് തങ്ങളെ ഇവിടെ പൂട്ടിയിട്ടിരിക്കുന്നത് എന്നറിയില്ലെന്നായിരുന്നു മൽകിത്തിന്റെ പ്രതികരണം.

ഇത് തന്നെയാണ് തീഹാറിൽ കഴിയുന്ന കർഷകരിൽ പലർക്കും പറയാനുള്ളത്. അവർക്കറിയാത്ത കുറ്റങ്ങൾ ചുമത്തിയാണ് ഡൽഹി പൊലീസ് അവരെ തടവിലാക്കിയിരിക്കുന്നത്. അവിടെ വെച്ച് കർഷകരിൽ പലരും അവരുടെ കുടുംബത്തെ പറ്റിയും കുടുംബാംഗങ്ങളെ പറ്റിയും തന്നോട് വ്യക്തമായും വിശദമായും സംസാരിച്ചു. അവരുടെ ഫോൺ നമ്പർ നൽകുകയും താൻ അവിടെ പോയി അവരെ കാണണം എന്നാവശ്യപ്പെടുകയും ചെയ്തു. അവർ അവിടെ വെച്ച് ഒട്ടേറെ കഥകളും മുദ്രാവാക്യങ്ങളും ഉയർത്തി. അതൊന്നും റെക്കോർഡ് ചെയ്യാൻ തന്റെ കയ്യിൽ ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും അവർ കർഷകരാണെന്ന് തനിക്ക് മനസ്സിലായി 'കിസാൻ ഏക്ത സിന്ദാബാദ്', എന്നാതാണ് അവരുടെ മുദ്രവാക്ക്യമെന്ന് തനിക്ക് ഉറപ്പായെന്നും മൻദീപ് തന്റെ ലേഖനത്തിൽ കൂട്ടിച്ചേർത്തു.

കേന്ദ്ര കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷകർ സമാധാനപരമായി നടത്തിക്കൊണ്ടുപോന്നിരുന്ന സമരത്തിലേക്ക് അക്രമം അഴിച്ചുവിട്ട മോദിയുടെ നടപടികൾക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് മൻദിപ് തന്റെ അറസ്റ്റിന് ആധാരമായ റിപ്പോർട്ടിൽ ഉയർത്തിയിരിക്കുന്നത്. പ്രക്ഷോഭം നടക്കുന്ന അതിർത്തികളിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചതിനെതിരെ പ്രതികരിച്ച അദ്ദേഹം സിംഘു അതിർത്തിയിൽ പ്രതിഷേധിച്ചിരുന്ന കർഷകരെ ആക്രമിക്കാൻ മുഖമൂടിയണിഞ്ഞെത്തിയത് ബിജെപി അനുയായികളെണെന്നും റിപ്പോർട്ട് ചെയ്തു. ഇതേ തുടർന്ന് ജനുവരി 30നാണ് ഡൽഹി പൊലീസ് മൻദീപിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതും തീഹാർ ജയിലിൽ അടയ്ക്കുന്നതും.