കോഴിക്കോട്: വിദ്യാർത്ഥിനിയെ ശാരീരികമായി ഉപദ്രവിക്കുകയും ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ചെയ്ത കായികാദ്ധ്യാപകനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂളിലെ കായികാദ്ധ്യാപകൻ പിടി മനീഷാണ് അറസ്റ്റിലായിരിക്കുന്നത്.

വിദ്യാർത്ഥിയുടെ പരാതിയെ തുടർന്ന് താമരശ്ശേരി പൊലീസാണ് അദ്ധ്യാപകനെ അറസ്റ്റ് ചെയ്തത്. കായികതാരമായ വിദ്യാർത്ഥിയെ ഗ്രൗണ്ടിൽ വെച്ച് ശാരീരികമായി ഉപദ്രവിക്കുകയും പിന്നീട് ഫോണിൽ വിളിച്ച് അസഭ്യം പറയുകയുമായിരുന്നു. ഇയാൾക്കെതിരെ നേരത്തെയും സമാനമായ പരാതികളുണ്ടായിരുന്നു. മനീഷ് ഉപദ്രവിക്കുന്നതായി മറ്റു വിദ്യാർത്ഥികളും സ്‌കൂളിൽ പരാതിപ്പെട്ടിരുന്നെങ്കിലും സ്‌കൂൾ അധികൃതർ നടപടിയെടുത്തിരുന്നില്ല.

എന്നാൽ ഇതുവരെയും ആരും പൊലീസിൽ പരാതിപ്പെടാനും തയ്യാറായിരുന്നില്ല. പൊലീസിലോ സ്‌കൂളിലോ പരാതിപ്പെടരുതെന്ന് മനീഷ് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. നിരന്തരമായി വിദ്യാർത്ഥികളെ ഉപദ്രവിച്ചു കൊണ്ടിരുന്ന അദ്ധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ് ഇത്രയും കാലം സ്‌കൂൾ കൈകൊണ്ടിരുന്നത്.

വിദ്യാർത്ഥികളെ ഉപദ്രവിക്കുന്ന വിവരം അറിഞ്ഞിട്ടും അദ്ധ്യാപകനെ സംരക്ഷിച്ച സ്‌കൂൾ അധികൃതരുടെ നിലപാടിനെതിരെയും പ്രതിഷേധമുയരുന്നുണ്ട്.