കോതമംഗലം: നെല്ലിക്കുഴിയിലെ ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയായ മാനസയെ വെടിവച്ച് കൊലപ്പെടുത്തിയ രാഖിലിന് തോക്കു നൽകിയ ബീഹാർ മുൻഗർ ജില്ലയിലെ പർസന്തോ ഗ്രാമത്തിൽ സോനുകുമാറിനെ അറസ്റ്റു ചെയ്തതിന് പിന്നാലെ കൂട്ടാളിയെയും കേരളാ പൊലീസ് പൊക്കി. രാഖിലിന് തോക്കു എവിടെ ലഭിക്കുമെന്ന് പരിചയപ്പെടുത്തിയത് ഇടനിലക്കാരനായ ബർസാദ് സ്വദേശി മനീഷ്‌കുമാർ വർമ്മയായിരുന്നു.

ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്. ബിഹാർ പൊലീസിനൊപ്പം രണ്ടു ദിവസം നീണ്ടു നിന്ന ഓപ്പറേഷനൊടുവിലാണ് പ്രതികൾ പിടിയിലായത്. രാഖിലിന് തോക്കുനൽകിയ സോനു കുമാറിനെ പരിചയപ്പെടുത്തിയത് മനിഷ് കുമാർ വർമ്മയാണ്. ഇയാളെ പാറ്റ്‌നയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. 35000 രൂപയാണ് തോക്കിന് നൽകിയത്. തുക പണമായി നേരിട്ടു നൽകുകയായിരുന്നു. തോക്ക് ഉപയോഗിക്കാനുള്ള പരിശീലനവും ഇവിടെ നിന്ന് നൽകിയെന്നാണ് ലഭിക്കുന്ന വിവരം.

ബിഹാർ പൊലീസുമായി ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്ക് തയാറാക്കിയ പ്രത്യേക ഓപ്പറേഷനിലാണ് രണ്ടു പേരും പിടിയിലാകുന്നത്. ഇതിന്റെ ഭാഗമായി സംയുക്തമായി സംഘത്തെ നിയോഗിക്കുകയായിരുന്നു. പിടികൂടുമെന്നുറപ്പായപ്പോൾ ആക്രമിച്ച് ചെറുത്തു നിൽക്കാനും ശ്രമമുണ്ടായെങ്കിലും പൊലീസിന്റെ ശ്രമകരമായ ഇടപെടലിലൂടെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതികളെ അവിടത്തെ കോടതിയിൽ ഹാജരാക്കി. അറസ്റ്റിലായ രണ്ടുപേരുടെ ബന്ധങ്ങളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്ന് അന്വേഷണത്തലവൻ കെ. കാർത്തിക്ക് പറഞ്ഞു. എസ്‌ഐമാരായ മാഹിൻ സലിം, വി.കെ. ബെന്നി, സി.പി.ഒ എം.കെ ഷിയാസ്, ഹോംഗാർഡ് സാജു എന്നിവരുൾപ്പെടുന്ന സംഘമാണ് ഉണ്ടായിരുന്നത്.

രാഖിൽ ബിഹാറിൽ താമസിച്ചയിടങ്ങളും സഞ്ചരിച്ച സ്ഥലങ്ങളിലും പൊലീസ് സംഘം വിശദമായ അന്വേഷണം നടത്തിയിരുന്നു. ഇവിടെ നിന്നാണ് സോനുകുമാർ മോദിയെക്കുറിച്ച് സൂചന ലഭിച്ചത്. കസ്റ്റഡിയിലെടുക്കാൻ എത്തിയപ്പോൾ സോനുവിന്റെ സംഘം ചെറുത്തു നിൽപ്പിന് ശ്രമിച്ചു. അവർ ആയുധധാരികളായിരുന്നു. ഇവർക്കെതിരെ ബീഹാർ പൊലീസ് പ്രത്യാക്രമണം നടത്തി. അപ്രതീക്ഷിത നീക്കത്തിൽ സംഘം പകച്ചു. ഇതോടെ സോനുകുമാർ കുടുക്കിലായി.

കള്ളത്തോക്ക് നിർമ്മാണത്തിലൂടെ കുപ്രസിദ്ധി നേടിയ ബിഹാറിലെ സ്ഥലമാണ് മുംഗർ. രാഖിൽ ബിഹാറിലേക്ക് യാത്രചെയ്‌തെന്ന വിവരം ലഭിച്ചപ്പോൾ തന്നെ മുംഗറിൽനിന്നായിരിക്കും തോക്ക് വാങ്ങിച്ചതെന്ന് അന്വേഷണസംഘത്തിന് സംശയമുണ്ടായിരുന്നു. രാഖിലിന് തോക്ക് ഉപയോഗിക്കാൻ പരിശീലനം നൽകിയതും സോനുകുമാർ ആണെന്നാണ് സൂചന. പരിശീലനം നേടിയ ശേഷമാണ് തോക്ക് രാഖിൽ വാങ്ങിയതും.

ജൂലായ് 30-നാണ് കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസിലെ ബി.ഡി.എസ്. വിദ്യാർത്ഥിനിയായ കണ്ണൂർ നാറാത്ത് സ്വദേശി മാനസയെ രാഖിൽ വെടിവെച്ച് കൊലപ്പെടുത്തിയത്. മാനസ താമസിക്കുന്ന വീട്ടിലെത്തിയ രാഖിൽ പെൺകുട്ടിയെ വെടിവെച്ച് കൊന്നശേഷം സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു. കണ്ണൂർ മേലൂർ സ്വദേശിയാണ് രാഖിൽ.