മംഗലൂരു: മംഗലൂരുവിൽ മത്സ്യസംസ്‌കരണ ശാലയിൽ വിഷവാതകം ശ്വസിച്ച് അഞ്ചുപേർ മരിച്ചു. വിഷവാതകം ശ്വസിച്ച് അവശതയിലായ മൂന്ന് തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു.

ഞായറാഴ്ച വൈകീട്ടാണ് സംഭവം. മൂന്ന് തൊഴിലാളികൾ ഞായറാഴ്ച രാത്രി തന്നെ മരിച്ചതായാണ് റിപ്പോർട്ടുകൾ. രണ്ടുപേർ തിങ്കളാഴ്ച രാവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരിച്ചത്. മത്സ്യസംസ്‌കരണശാലയിലെ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം നടന്നത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രൊഡക്ഷൻ മാനേജർ ഉൾപ്പെടെയുള്ള ആളുകളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മതിയായ സുരക്ഷാ ഉപകരണങ്ങൾ നൽകാത്തതിനും ജാഗ്രതാക്കുറവിനുമാണ് ഇവർക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചത്.