ന്യൂഡൽഹി: നയതന്ത്ര ബന്ധം ശക്തിപ്പെടുത്താൻ പാക്കിസ്ഥാൻ നടത്തിയ മാമ്പഴ നയതന്ത്രം പാളി. പാക്കിസ്ഥാൻ അയച്ച മാമ്പഴം നിരസിച്ച് യുഎസ്സും ചൈനയുമുൾപ്പെടുന്ന രാജ്യങ്ങൾ. 32 രാജ്യങ്ങളിലെ ഭരണത്തലവന്മാർക്കാണ് പാക്കിസ്ഥാൻ മാമ്പഴം അയച്ചത്. എന്നാൽ കോവിഡ് പ്രോട്ടോക്കോൾ നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി രാജ്യങ്ങൾ മാമ്പഴം നിരസിച്ചുവെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ബുധനാഴ്ചയാണ് ചൗൻസാ ഇനത്തിൽപെട്ട മാമ്പഴങ്ങൾ അടങ്ങിയ പെട്ടി പാക്കിസ്ഥാൻ വിദേശകാര്യ ഓഫീസ് വിവിധ രാജ്യങ്ങളിലേക്ക് അയച്ചത്. പ്രസിഡന്റ് ഡോ. ആരിഫ് ആൽവിയുടെ സമ്മാനം എന്ന നിലയ്ക്കാണ് മാമ്പഴ പെട്ടികൾ അയച്ചത്. മുൻപും ഇത്തരത്തിൽ പാക്കിസ്ഥാൻ മാമ്പഴങ്ങൾ വിവിധ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാർക്ക് അയച്ചിട്ടുണ്ട്.

എന്നാൽ മാമ്പഴമടങ്ങിയ പെട്ടികൾ സ്വീകരിക്കാൻ പറ്റില്ലെന്ന് യുഎസും ചൈനയും അറിയിച്ചു. കാനഡ, നേപ്പാൾ, ശ്രീലങ്ക, ഈജിപ്ത് എന്നീ രാജ്യങ്ങളും പാക് പ്രസിഡന്റിന്റെ സമ്മാനം സ്വീകരിക്കുന്നതിൽ വിമുഖത പ്രകടിപ്പിച്ചിട്ടുണ്ട്.

ഇറാൻ, ഗൾഫ് രാജ്യങ്ങൾ, തുർക്കി, യുകെ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഫ്രാൻസ് എന്നിവിടങ്ങളിലേക്കും പാക്കിസ്ഥാൻ മാമ്പഴപ്പെട്ടികൾ അയക്കുന്നുണ്ട്. സമ്മാനം സ്വീകരിക്കുന്നത് സംബന്ധിച്ച് രാജ്യങ്ങൾ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

സൗഹൃദം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നേരത്തെ ഇന്ത്യയിലേക്കും പാക്കിസ്ഥാൻ മാമ്പഴം അയച്ചിരുന്നു. 2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഷ്ട്രപതി പ്രണബ് മുഖർജിക്കും മുൻ പ്രധാനമന്ത്രി വാജ്പേയിക്കും കോൺഗ്രസ് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് മാമ്പഴം അയച്ചിട്ടുണ്ട്.