കൊച്ചി: താരസംഘടനയായ അമ്മയിൽ ഇന്ന് തിരഞ്ഞെടുപ്പു. ഐക്യകണ്‌ഠേനയല്ല ഇത്തവണത്തെ തെരഞ്ഞെടുപ്പു നടക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും നിർവാഹക സമിതിയിലേക്കും മത്സരം നടക്കുന്നുണ്ട്. അതിനിടെ തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷവും വാക്‌പോരിലേക്കും കാര്യങ്ങൾ കടന്നിട്ടുണ്ട്. അമ്മ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടൻ സിദ്ദീഖിനെതിരെ മണിയൻ പിള്ള രാജു രംഗത്തെത്തി. എതിർ സ്ഥാനാർത്ഥികൾക്കെതിരെ സിദ്ദീഖ് പോസ്റ്റിട്ടത് ശരിയായില്ലെന്നാണ് മണിയൻ പിള്ള രാജുവിന്റെ വിമർശനം. ഇതിൽ ശക്തമായ പ്രതിഷേധമുണ്ടെന്ന് രാജുവ്യക്തമാക്കി.

വളരെ മോശമായ കാര്യമാണ് സിദ്ദിഖ് ചെയ്തത്. മത്സരം നടക്കുന്നത് സംഘടനയിൽ ഉണർവുണ്ടാക്കിയിട്ടുണ്ടെന്നും മണിയൻ പിള്ള രാജു പറഞ്ഞു. ഔദ്യോഗിക പാനലിനെതിരെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രാജു മത്സരിക്കുന്നുണ്ട്. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിയത്തറ ഇളക്കുമെന്നും വീരവാദം മുഴക്കിയവരൊന്നും പാനലിലില്ലെന്നും സിദ്ദീഖിന്റെ പോസ്റ്റിലുണ്ട്. പതിവിന് വിപരീതമായി മത്സരമുണ്ടാകുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഔദ്യോഗിക പാനലിനെ അംഗീകരിക്കുകയാണ് താരസംഘടനയിലെ പതിവ്. എന്നാൽ ഇത്തവണ അങ്ങനെയാകില്ല.

നിലവിലെ പ്രസിഡന്റ് മോഹൻലാലും ജനറൽ സെക്രട്ടറി ഇടവേള ബാബുവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ട്രഷറായി സിദ്ദിഖിനും ജോയിന്റ് സെക്രട്ടറിയായി ജയസൂര്യക്കും എതിരാളികളില്ല. ശ്വേതാ മേനോൻ, ആശാ ശരത്, മുകേഷ് എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒദ്യോഗിക പാനൽ നിർദ്ദേശിച്ചത് ശ്വേതാ മേനോന്റെയും ആശാ ശരത്തിന്റെയും പേരുകളാണ്. എന്നാൽ മണിയൻ പിള്ള രാജു മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

11 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുപ്പുണ്ടാകും. ഔദ്യോഗിക പാനലിന് പുറത്തുനിന്ന് താരങ്ങളായ ലാൽ, വിജയ് ബാബു, നാസർ ലത്തീഫ് തുടങ്ങിയവരാണ് മത്സരരംഗത്തുള്ളത്. ഉച്ചയ്ക്കുശേഷം വിജയികളെ പ്രഖ്യാപിക്കും. 14 പേരാണു പത്രിക നൽകിയിട്ടുള്ളത്. ഹണി റോസ്, ലെന, മഞ്ജു പിള്ള, രചന നാരായണൻ കുട്ടി, ബാബുരാജ് , നിവിൻ പോളി, സുധീർ കരമന, ടിനി ടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, സുരഭി ലക്ഷ്മി എന്നിവരാണ് ഔദ്യോഗിക പാനലിൽ. ലാൽ, വിജയ് ബാബു, നാസർ ലത്തീഫ് എന്നിവരാണു പാനലിനു പുറത്തു നിന്നു മത്സര രംഗത്തുള്ളത്.

ക്രൗൺ പ്ലാസയിലാണ് ഇന്ന് തെരഞ്ഞെടുപ്പു നടക്കുക. നേരത്തെ മ്മി തിലകൻ 3 സ്ഥാനങ്ങളിലേയ്ക്കാണു പത്രിക നൽകിയിരുന്നത്. ജനറൽ സെക്രട്ടറി, ട്രഷറർ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളിലേക്ക്. പക്ഷേ, ഒരു പത്രികയിലും ഒപ്പ് രേഖപ്പെടുത്താതിരുന്നതിനാൽ സൂക്ഷ്മ പരിശോധനയിൽ എല്ലാ പത്രികകളും തള്ളപ്പെട്ടു. എപ്പോഴും സ്വന്തം നിലപാടുകളും എതിർപ്പുകളും തുറന്നു പറയുന്ന ഷമ്മി അങ്ങനെ കളത്തിൽ നിന്നു പുറത്തായി. പത്രികകൾ തള്ളപ്പെട്ടതിൽ അദ്ദേഹം സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഉണ്ണി ശിവപാൽ പത്രിക നൽകിയിരുന്നെങ്കിലും വിവരങ്ങൾ പൂർണമല്ലാത്തതിനാൽ തള്ളിപ്പോയി. സുരേഷ് കൃഷ്ണ പത്രിക പിൻവലിച്ച് ഒഴിവായി. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാൻ ആഗ്രഹിച്ചിരുന്ന മുകേഷും ജഗദീഷും അവസാനം പത്രിക പിൻവലിക്കുകയായിരുന്നു.