ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കേ ശിരോമണി അകാലിദൾ നേതാവ് മഞ്ജീന്ദർ സിങ് സിർസ ബിജെപിയിൽ. ബുധനാഴ്ച, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെയും ഗജേന്ദ്ര സിങ് ശെഖാവത്തിന്റെയും സാന്നിധ്യത്തിലാണ് സിർസ ബിജെപിയിൽ അംഗത്വം എടുത്തത്.

ബിജെപി. അംഗത്വം സ്വീകരിക്കുന്നതിന് മുൻപ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുമായും സിർസ കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഡൽഹിയിൽ ശിരോമണി അകാലിദളിന്റെ പ്രധാനമുഖങ്ങളിലൊന്നായിരുന്ന സിർസ, വിവാദ കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രതിഷേധത്തെയും ശക്തമായി പിന്തുണച്ചിരുന്നു.

ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി(ഡി.എസ്.ജി.എം.സി.) അധ്യക്ഷ സ്ഥാനത്തുനിന്ന് ബുധനാഴ്ച രാവിലെ സിർസ രാജിവെച്ചിരുന്നു. വരാനിരിക്കുന്ന ഡി.എസ്.ജി.സി. സംഘടനാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും സിർസ വ്യക്തമാക്കിയിട്ടുണ്ട്.