കോട്ടയം: മൂന്നു ദിവസം മുമ്പ് മാന്നാനത്തെ വീട്ടിൽ നിന്നും കാണാതായ യുവാവിനെ മീനച്ചിലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. അതിരമ്പുഴ മാന്നാനം ചാത്തുണ്ണിപ്പാറ അഞ്ചലിൽ വീട്ടിൽ കെ.ആർ. പ്രശാന്തിനന്റെ (43) മൃതദേഹമാണ് ആർപ്പൂക്കര കസ്തൂർബ ജങ്ഷനു സമീപത്ത് മീനച്ചിലാറ്റിൽ നിന്ന് കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ പത്തു മണിയോടെയാണ് യുവാവിന്റെ മൃതദേഹം ആറ്റിൽ കണ്ടെത്തിയത്. ഇതേ തുടർന്ന് ഗാന്ധിനഗർ പൊലീസ് സംഘം സ്ഥലത്ത് എത്തി അഗ്‌നിരക്ഷ സേനയുടെ നേതൃത്വത്തിൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തുടർന്നു നടത്തിയ പരിശോധനയിലാണ് മരിച്ചത് പ്രശാന്താണെന്നു കണ്ടെത്തിയത്. ഇയാളെ ദിവസങ്ങൾക്ക് മുമ്പ് കാണാതായിരുന്നു.

മൂന്നുദിവസം മുൻപാണ് പ്രശാന്തിനെ വീട്ടിൽ നിന്നും കാണാതായത്. മുമ്പ് സമാന രീതിയിൽ വീട്ടിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം പ്രശാന്ത് യാത്ര പോകാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ഈ രീതിയിൽ യാത്ര പോയതാണെന്നാണ് ബന്ധുക്കൾ കരുതിയിരുന്നത്. എന്നാൽ, രണ്ടു ദിവസം കഴിഞ്ഞിട്ടും മടങ്ങിയെത്താതെ വന്നതോടെ ഇവർ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് ബന്ധുക്കൾ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയത്.

തുടർന്നു പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പ്രശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രശാന്തിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തും. എന്നാൽ, മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനമെന്നു ഗാന്ധിനഗർ പൊലീസ് അറിയിച്ചു.