കണ്ണൂർ: വടക്കൻ കേരളത്തിൽ പശ്ചിമഘട്ട മലനിരകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കൂടുതൽ മാവോയിസ്റ്റുകൾ ആന്റി ടെറസിസ്റ്റ് ഫോഴ്‌സ് പിടികൂടിയതായി സൂചന എന്നാൽ ഇവരിൽ വളരെ ചുരുക്കം പേരെ മാത്രമേ അറസ്റ്റു രേഖപ്പെടുത്തുകയോ കോടതിയിൽ ഹാജരാക്കുകയോ ചെയ്തിട്ടുള്ളു. മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ട പലരെയും ദീർഘകാലമായി കാണാതായിട്ടുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇവർക്കായി ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ സഹായത്തോടെ കോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജി നൽകാൻ ബന്ധുക്കൾ തീരുമാനിച്ചിട്ടുണ്ട്.

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ,കമ്പമല , തലക്കുഴി എന്നിവങ്ങളിൽ നിന്നും നിരവധി മാവോവാദി പ്രവർത്തകരെ ആന്റി ടെറസിസ്റ്റ് ഫോഴ്‌സ് പിടികൂടിയിട്ടുണ്ടെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രവർത്തകനും പൊലിസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദി നേതാവ് സി.പിജലീലിന്റെ സഹോദരൻ സി.പി റഷീദ് ആരോപിച്ചു. ഇവരുടെ അറസ്റ്റു രേഖപ്പെടുത്തുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്യാത്തത് ഏറ്റുമുട്ടലായി ചിത്രീകരിച്ചു കൊലപ്പെടുത്താനാണെന്ന് സംശയിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനിടെ സർക്കാർ പ്രഖ്യാപിച്ചു ആയുധം അടിയറ വെച്ചുള്ള കീഴടങ്ങൽ പദ്ധതി പ്രകാരം ഒട്ടേറെ മാവോവാദികൾ കീഴടങ്ങിയിട്ടുണ്ടെന്നാണ് സർക്കാർ അവകാശവാദം.

ഇതു കാരണം പശ്ചിമഘട്ട സോണിൽ മാവോവാദി പ്രവർത്തനങ്ങളുടെ മുനയൊടിഞ്ഞതായും ഇവർ പറയുന്നു. ഇതോടെയാണ് വനത്തിൽ മാത്രമല്ല നഗരങ്ങളിലും നഗരപ്രാന്തപ്രദേശങ്ങളും കേന്ദ്രീകരിച്ചു പ്രവർത്തിക്കാമെന്ന പുത്തൻ തന്ത്രത്തിലേക്ക് മാവോവാദി സംഘം മാറി ചിന്തിച്ചത്. ബൂർഷ്വാ സംഘ നകളുടെ തിന് സമാനമായി നേതൃമാറ്റം നടത്തി സംഘടനാ പ്രവർത്തനം ശക്തമാക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ആശയ പ്രചാരണ പരിപാടികൾ തുടങ്ങുമ്പോഴാണ് പശ്ചിമഘട്ട സോണിനെ നിയന്ത്രിച്ചിരുന്ന ബി.ജി. കൃഷ്ണമൂർത്തി അറസ്റ്റിലാകുന്നത്.

ഇപ്പോൾ സോണിന്റെ ചുമതല ആന്ധ്രാപ്രദേശ് സ്വദേശിയും സെൻട്രൽ കമ്മിറ്റിയംഗവുമായ സഞ്ജയ് ദീപക് റാവുവിനാണ്. മാവോവാദി കേന്ദ്ര സായുധസേനയുടെ കമാൻഡന്റ് കൂടിയാണ് സഞ്ജയ് ദീപക് റാവു. സായുധസേന ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടിയാണ് സഞ്ജയ് ദീപക് റാവുവിന്റെ നിയമനം.തങ്ങളുടെ നീക്കങ്ങൾ ചോർന്ന് പൊലിസിന് ലഭിക്കുന്നതാണ് പലരും പിടിയിലാകുന്നതിന് പിന്നിലെന്ന ചിന്താഗതിയുടെ ഭാഗമായാണ് കൂട്ടമായി തങ്ങാതെ ചെറു ഗ്രൂപ്പുകളായി തരം തിരിഞ്ഞ് മുന്നു പേരടങ്ങുന്ന സംഘമായി സഞ്ചരിക്കാൻ മാവോയിസ്റ്റുകൾ തീരുമാനിച്ചത്.

ഇരിട്ടി കിളിയന്തറ കോളിനിയിൽ കൃഷ്ണമൂർത്തിയുടെയും സാവിത്രിയുടെയും ആദിവാസി കോളനി സന്ദർശനത്തെക്കുറിച്ച് രഹസ്യവിവരം പൊലിസിന് ചോർന്നു കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭീകരവിരുദ്ധ സ്‌ക്വാഡ് വലവിരിച്ചു തുടങ്ങുന്നത്. കണ്ണൂർ പാപ്പിനിശേരിയിൽ കഴിഞ്ഞ ശനിയാഴ്‌ച്ച പിടിയിലായ മാവോവാദി കമാൻഡർ രാഘവേന്ദ്രയിൽനിന്നാണ് ബി.ജി. കൃഷ്ണമൂർത്തിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്.

കുപ്പു ദേവരാജിന്റെ പിൻഗാമിയായാണ് കൃഷ്ണമൂർത്തി അറിയപ്പെടുന്നത്. ബോംബ് നിർമ്മാണം ഉൾപ്പെടെയുള്ള ആയുധ നിർമ്മാണമേഖലയിൽ വിദഗ്ധനായ കുപ്പു ദേവരാജിനായിരുന്നു പശ്ചിമഘട്ടത്തിന്റെ നേതൃചുമതലയുണ്ടായിരുന്നത്. 2016 നവംബർ 24 ന് നിലമ്പൂർ വരയൻ മലയിൽ കുപ്പുദേവരാജ് വെടിയേറ്റു മരിച്ചതോടെ തമിഴ്‌നാട് സംസ്ഥാന കമ്മിറ്റിയംഗം മണിവാസകത്തിന് താത്കാലിക ചുമതല കൈമാറിയിരുന്നു. കർണാടകയിൽനിന്നുള്ള കേന്ദ്രകമ്മിറ്റി അംഗം ബി.ജി കൃഷ്ണ മൂർത്തി ചുമതലയേറ്റ് കേരളത്തിലെത്തിയതോടെ മണിവാസകം അട്ടപ്പാടി മേഖല ഉൾക്കൊള്ളുന്ന ഭവാനി ദളത്തിലേക്ക് പ്രവർത്തനം മാറ്റി.

2019 സെപ്റ്റംബർ 29, 30 തീയതികളിൽ പാലക്കാട് മഞ്ചക്കണ്ടിയിലുണ്ടായ ഏറ്റുമുട്ടലിൽ മണിവാസകം അടക്കം പ്രമുഖർ മരിച്ചത് മാവോവാദി പ്രസ്ഥാനത്തിന് കനത്ത തിരിച്ചടിയാകുകയായിരുന്നു ഇതിനു ശേഷം പൊലിസ് നടത്തിയ തെരച്ചിലിൽ രാഘവേന്ദ്ര', സാവിത്രി, ബിജി കൃഷ്ണമൂർത്തി എന്നിവർ പിടിയിലായതോടെ സംഘടനയുടെ അസ്തിത്വം തന്നെ ചോദ്യചെയ്യപ്പെടുന്ന അവസ്ഥയിലായിട്ടുണ്ട്.