തിരുവനന്തപുരം: ജാർഖണ്ഡ് സർക്കാർ പതിനഞ്ച് ലക്ഷം രുപ വിലയിട്ട മവോയിസ്റ്റ് നേതാവിനെ വെടിവച്ചിട്ട് മലയാളി ഐപിഎസ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം.113 ക്രിമിനൽ കേസുകളിൽ പ്രതിയായ സിപിഐ (മാവോയിസ്റ്റ്) സോണൽ കമാൻഡർ ബുദേശ്വർ ഒറയോനാണ് ഝാർഖണ്ഡിൽ മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘവുമായുള്ള ഏറ്റുമുട്ടലിനിടെ വെടിയേറ്റു മരിച്ചത്.ഗുംല ജില്ലയിലെ കൊച്ചഗനി ഗ്രാമത്തിനു സമീപത്തെ വനമേഖലയിൽ ഗുംല എസ്‌പി ഹൃദീപ് പി. ജനാർദനന്റെ നേതൃത്വത്തിൽ പൊലീസ് സംഘവുമായുണ്ടായ ഏറ്റമുട്ടലിലാണ് കമാൻഡർ കൊല്ലപ്പെട്ടത്.

ഒരു എകെ 47 തോക്കും ബുള്ളറ്റുകളും സംഭവസ്ഥലത്തു നിന്നു കണ്ടെടുത്തു. ഒരു ഗ്രാമീണനും സ്‌ഫോടകവസ്തുക്കൾ കണ്ടെത്തുന്ന നായയും സ്‌ഫോടനത്തിൽ മരിച്ചതായും സിആർപിഎഫ് ജവാന് ഗുരുതരമായി പരുക്കേറ്റതായും എസ്‌പി അറിയിച്ചു.തിരുവല്ല കുന്നന്താനം സ്വദേശിയാണ് ഹൃദീപ്. തിരുവല്ല കുന്നന്താനം 'ശ്രീഹർഷ'ത്തിൽ തുറമുഖ വകുപ്പ് മുൻ അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ പരേതനായ പി.ആർ.ജനാർദനന്റെയും എസ്‌ബിഐ മുൻ ഉദ്യോഗസ്ഥ ജി.വിജയകുമാരിയുടെയും മകനായ ഹൃദീപ് 2013 ഐപിഎസ് ബാച്ച് അംഗമാണ്. തിരുച്ചിറപ്പള്ളി എൻഐടിയിലെ പഠനത്തിനു ശേഷമാണ് സിവിൽ സർവീസിലെത്തുന്നത്.

2013 ഏപ്രിൽ പകൽ ചെയിൻപൂരിലെ ചന്തയിൽ 5 പൊലീസുകാരെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയാണു ഒറയോൻ. മൈനുകൾ നീക്കുന്ന പൊലീസ് വാഹനം സ്‌ഫോടനത്തിൽ തകർത്ത് 2 സിആർപിഎഫ് ജവാന്മാരെ 2008ൽ കൊലപ്പെടുത്തിയത് ഉൾപ്പെടെ ഒട്ടേറെ കേസുകൾ ഇയാൾക്ക് എതിരെ ഉണ്ട്. ഒറയോനെ മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ നിന്നു പിന്തിരിപ്പിക്കാൻ എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം ഏതാനും മാസം മുൻപ് ഇയാളുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് പിന്തുണ തേടിയെങ്കിലും ഫലവത്തായില്ല.

ഗുംല എസ്‌പി ഹൃദീപ് പി. ജനാർദനന്റെ നേതൃത്വത്തിൽ പൊലീസ്, സിആർപിഎഫ്, കോബ്ര എന്നിവർ ഉൾപ്പെട്ട സംഘം രണ്ടു ദിവസമായി മാവോയിസ്റ്റുകൾക്കായി തുടരുന്ന തിരിച്ചിലിനിടെയാണു സംഭവം. പല മാവോയിസ്റ്റ് നേതാക്കളും കീഴടങ്ങിയെങ്കിലും ഒറയോൻ പ്രവർത്തനം തുടർന്നു. ഇയാളുടെ ബന്ധു രന്തു ഒറയോനും മാവോയിസ്റ്റ് നേതാവാണെന്നു ഹൃദീപ് പറഞ്ഞു.