ന്യൂഡൽഹി: ആറു വർഷം മുൻപ് ട്വീറ്റ് ചെയ്ത 'അഖണ്ഡ ഭാരതം' ഭൂപടം കാരണം സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപുതന്നെ വിവാദത്തിലായി ഉത്തരാഖണ്ഡിലെ പുതിയ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. 'അഖണ്ഡ ഭാരതം' എന്ന പേരിൽ ഇന്നത്തെ ഇന്ത്യയുടെ പ്രധാന ഭാഗങ്ങൾ ഒഴിവാക്കിയുള്ള മാപ്പാണു പുഷ്‌കർ അന്ന് ട്വീറ്റ് ചെയ്തത്.

വെളുത്ത വര കൊണ്ട് അടയാളപ്പെടുത്തിയ ഇന്ത്യൻ മാപ്പിൽ ലഡാക്കിന്റേതുൾപ്പെടെ ചില പ്രദേശങ്ങൾ ഒഴിവാക്കിയെന്ന് ട്വിറ്റർ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ ഇന്ത്യയുടെ വികല ഭൂപടം പ്രസിദ്ധീകരിച്ചതിന് ട്വിറ്ററിനെതിരെ രണ്ടു പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിലാണ് ഈ വിവാദവും.

പുഷ്‌കർ സിങ് ധാമി ചുമതലയേറ്റതിന് പിന്നാലെ ട്വിറ്റർ ഉപയോക്താക്കൾ ധാമിയുടെ 2015ലെ പഴയ ട്വീറ്റ് കുത്തിപ്പൊക്കുക്കയായിരുന്നു. നിരവധി പേർ ധാമിയുടെ ട്വീറ്റിന്റെ സ്‌ക്രീൻഷോട്ടുകൽ ട്വിറ്ററിൽ പങ്കുവെച്ചു. ഇന്ത്യയുടെ ഭാഗമായ ലഡാക്കിന്റേതുൾപ്പെടെയുള്ള ഭാഗങ്ങൾ ഒഴിവാക്കിയുള്ള മാപ്പാണ് ധാമി പങ്കുവെച്ചതെന്ന് ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.

ഫെബ്രുവരിയിൽ, ഇന്ത്യയുടെ ഭൂപടം തെറ്റായി പ്രസിദ്ധീകരിച്ചതിന് ലോകാരോഗ്യ സംഘടനയെ കേന്ദ്ര സർക്കാർ വിമർശിച്ചിരുന്നു. ഇന്ത്യയുടെ കൃത്യതയില്ലാത്ത ഭൂപടം പ്രസിദ്ധീകരിച്ചതിന് ബിബിസി ക്ഷമ ചോദിക്കുകയും പിന്നീട് അത് ശരിയാക്കുകയും ചെയ്തിട്ടുണ്ട്.

നാലു മാസത്തിനുള്ളിൽ സംസ്ഥാനത്തെ മൂന്നാമത്തെ മുഖ്യമന്ത്രിയായ പുഷ്‌കർ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് വിവാദം ഉയർന്നത്. ബിജെപി സംസ്ഥാന യൂണിറ്റിലെ കലഹത്തെ തുടർന്ന് തീരഥ് സിങ് റാവത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് 45 കാരനായ പുഷ്‌കറിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് ദെഹ്‌റാദൂണിൽനടന്ന ബിജെപി. നിയമസഭാകക്ഷിയോഗമാണ് ധാമിയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത്.

ഉത്തരാഖണ്ഡിൽ നാലുമാസത്തിനിടയിലെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് പുഷ്‌കർ സിങ് ധാമി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെയും ഉത്തരാഖണ്ഡ് മുന്മുഖ്യമന്ത്രി ഭഗത് സിങ് കോശിയാരിയുടെയും അടുപ്പക്കാരനായാണ് ധാമി അറിയപ്പെടുന്നത്.