തിരുവനന്തപുരം: മരക്കാർ സിനിമയെച്ചൊല്ലിയുള്ള വിവാദം പുതിയ തലത്തിലേക്ക്.ചിത്രം ഒടിടിയിലേക്ക് പോകുമെന്ന ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനത്തിന് പിന്നാലെ തിയേറ്റർ ഉടമകൾ മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും എതിരെ രംഗത്ത് വന്നിരുന്നു.പടം തിയേറ്ററുകൾക്ക് തരാമെന്നു പറഞ്ഞ്് ആന്റണി പണം കൈപ്പറ്റിയിരുന്നുവെന്നും എന്നിട്ടിപ്പോൾ കാണിക്കുന്നത് ശരിയല്ലെന്നുമാണ് തിയേറ്റർ ഉടമകൾ വാദിച്ചത്.ഒപ്പം ആന്റണി കൈപ്പറ്റിയ പണം തിരിച്ചു നൽകാൻ മാന്യത കാണിക്കണമെന്നും തിയേറ്റർ ഉടമകൾ ആവശ്യപ്പെട്ടു.

ഇതിന് തൊട്ടുപിന്നാലെ മോഹൻലാലിനും ആന്റണിക്കുമെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് മറുപടിയുമായി അണിയറപ്രവർത്തകർ തന്നെ രംഗത്ത് വന്നത്.ചിത്രം റിലീസ് ചെയ്യുന്നതിനായി 200 തിയേറ്ററുകൾ തരാമെന്ന് പറഞ്ഞ തിയേറ്റർ ഉടമകളാണ് ഇപ്പോൾ വാക്കു മാറ്റുന്നതെന്നും പിന്നണി പ്രവർത്തകർ പറയുന്നു.അതിനാലാണ് ഒടിടിയിലേക്ക് പോകുന്നതെന്നും ആന്റണി വ്യക്തമാക്കുന്നു.ആന്റണിക്ക് പിന്തുണയുമായി എ്ത്തിയിരിക്കുകയാണ് നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകൾ.

പിന്തുണയുമായി നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകൾ

മരക്കാർ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസ് ചെയ്യുവാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകൾ. തിയേറ്റർ ഉടമകളാണ് വാക്ക് തെറ്റിച്ചത് എന്നും വാങ്ങിയ പണം ആന്റണി പെരുമ്പാവൂർ തിരികെ നൽകാൻ തയ്യാറാണ് എന്നും സംഘടന അറിയിച്ചു.

മരക്കാർ എന്ന സിനിമയുടെ റിലീസിനായി 200 തിയേറ്ററുകൾ തരാം എന്ന് തിയേറ്റർ ഉടമകൾ വാക്ക് നൽകിയിരുന്നു. എന്നാൽ ഈ വാക്ക് ഇവർ തെറ്റിക്കുകയാണ് ചെയ്തത് എന്ന് സംഘടന ഭാരവാഹികൾ പറഞ്ഞു. ചേംബറിനെ മറികടന്ന് തിയറ്ററുടമകൾ തീരുമാനം എടുക്കാൻ പാടില്ലായിരുന്നു എൻ നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

മരക്കാർ ഒടിടി റിലീസിനൊരുങ്ങുകയാണെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. സിനിമയുടെ റിലീസ് ഇനിയും നീട്ടാനാകില്ലെന്നാണ് അദ്ദേഹം അറിയിച്ചത്. ആമസോൺ പ്രൈമുമായി ചർച്ചകൾ നടക്കുകയാണ്. തിയേറ്ററിലും ഒടിടിയിലും ഒരേസമയം റിലീസ് ചെയ്യുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം മോഹൻലാലിനെയും ആന്റണിയെയും വിലക്കുമെന്നുള്ള തരത്തിൽ തിയേറ്റർ ഉടമകളുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിരുന്നു.ഇതിനെതിരെയും ശക്തമായ ഭാഷയിൽ നിർമ്മാതാക്കളുടെ സംഘടന പ്രതികരിച്ചു.

താരങ്ങളെയും നിർമ്മാതാവിനെയും വിലക്കാൻ തിയേറ്റർ ഉടമകൾക്ക് അവകാശമില്ല

ഫിയോക്ക് പ്രസിഡന്റ് വിജയകുമാർ മോഹൻലാലിനെയും ആന്റണി പെരുമ്പാവൂരിനെയും വിമർശിച്ച് രംഗത്തെത്തിയത്. മോഹൻലാൽ എന്ന ബിസിനസുകാരനാണ് ഈ തീരുമാനത്തിന് പിന്നിൽ എന്ന അദ്ദേഹം പറഞ്ഞു. സൂഫിയും സുജാതയും ഒടിടിയിൽ പോയപ്പോൾ, സിനിമ തിയേറ്ററുകളിൽ കാണാനുള്ളതാണെന്ന് മോഹൻലാൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതേ മോഹൻലാലാണ് ഇന്ന് സ്വന്തം ചിത്രം ഒടിടിക്ക് നൽകിയതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് നിർമ്മാതാക്കളുടെ സംഘടന രംഗത്ത് വന്നത്.താരങ്ങളെയോ നിർമ്മാതാക്കളെയോ വിലക്കാനുള്ള അവകാശം തിയേറ്റർ ഉടമകൾക്ക് ഇല്ലെന്ന് സംഘടന അറിയിച്ചു. ഇത്തരം രീതി അംഗീകരിക്കാൻ കഴിയില്ലെന്നും നിർമ്മാതാക്കൾ വ്യക്തമാക്കി. നിർമ്മാതാക്കളുടെ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷമാണ് ഇക്കാര്യം പറഞ്ഞത്.

പ്രതിഷേധവുമായി ആരാധകരും

മരക്കാർ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന വാർത്തയ്ക്ക് പിന്നാലെ സിനിമ മേഖലയിൽ വലിയ പ്രതിഷേധങ്ങൾ ഉയരുകയാണ്. ഇപ്പോഴിതാ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന് നേരെ മോഹൻലാൽ ആരാധകർ പൊങ്കാലയുമായി എത്തിയിരിക്കുകയാണ്.ആന്റണി പെരുമ്പാവൂരിന്റെ ഫേസ്‌ബുക്ക് പേജിലാണ് പൊങ്കാല കമന്റുകൾ. ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യണം എന്നത് തന്നെയാണ് താരത്തിന്റെ ആരാധകരുടെ പ്രധാന ആവശ്യം.

 

 


മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ബജറ്റ് 100 കോടിയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്ന് സംവിധായകൻ പ്രിയദർശൻ പറഞ്ഞിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മഞ്ജു വാര്യർ, സുനിൽ ഷെട്ടി, പ്രഭു, കീർത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. അനിൽ ശശിയും പ്രിയദർശനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്.