ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകക്കരയിൽ മറൈൻ കമാൻഡോകളെ(മാർക്കോസ്) വിന്യസിച്ച് ഇന്ത്യൻ നാവിക സേന. സംഘർഷമേഖലയിൽ ഇന്ത്യൻ വ്യോമസേനയുടെ ഗരുഡ് കമാൻഡോകളെയും ഇന്ത്യൻ ആർമി പാരാ സേനയെയും നിലയുറപ്പിച്ച ശേഷമാണ് നാവിക സേനയും തങ്ങളടെ കാമൻഡോകളെ വിന്യസിച്ചത്.

വ്യോമസേന, നാവിക സേന, കരസേന എന്നീ സൈന്യത്തിന്റെ മൂന്ന് ഘടകങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള സൈനിക നീക്കങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. നാവിക സേനയ്ക്ക് കടുത്ത ശൈത്യമുള്ള പ്രദേശങ്ങളോട് പൊരുത്തപ്പെടാനുള്ള സാഹചര്യമുണ്ടാക്കുക എന്ന ഉദ്ദേശം കൂടി ഇതിനു പുറകിലുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.
പാംഗോങ് തടാകത്തിൽ സൈനിക നീക്കങ്ങൾ നടത്താൻ നാവിക സേനയ്ക്ക് ഇവിടെ പുതിയ ബോട്ടുകൾ അനുവദിച്ചിട്ടണ്ട്.

കരസേനയുടെ പാരാ പ്രത്യേക സൈനിക വിഭാഗവും സ്പെഷ്യൽ ഫ്രണ്ടിയർ ഫോഴ്സും കിഴക്കൻ ലഡാക്കിൽ കഴിഞ്ഞ കുറെ കാലമായി പ്രവർത്തിക്കുന്നുണ്ട്. മേഖലയിൽ സംഘർഷം കൂടിയതോടെ വ്യോമസേനയുടെ ഗരുഡ സേനയും ഇവിടെയെത്തി. ഏതാണ്ട് ആറ് മാസത്തിലധികമായി കരസേനയുടെയും വ്യോമസേനയുടെയും പ്രത്യേക സൈനിക വിഭാഗം ഇവിടെയുണ്ട്. തങ്ങളുടെ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈനയും ഇത്തരത്തിൽ പ്രത്യേക സൈനിക വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.

തീവ്രവാദത്തെ ചെറുക്കാൻ ജമ്മുകശ്മീരിലെ വുളാർ തടാകക്കരയിൽ ഇത്തരത്തിൽ നാവിക സേന മാറൈൻ കമാൻഡകളെ വിന്യസിച്ചിട്ടുണ്ട്. 2016ലെ പഠാൻകോട്ട് സംഭവത്തിനു ശേഷം വ്യോമസേനയുടെ ഗരുഡ് സേന കശ്മീരിൽ വലിയ സേവനമാണ് കാഴ്ചവെക്കുന്നത്.