കണ്ണൂർ: പച്ചക്കറിതോട്ടത്തിന്റെ മറവിൽ കഞ്ചാവ് കൃഷി നടത്തിയയാളെ എക്‌സൈസ് പിടികൂടി. കണ്ണൂരിൽ പെരിങ്ങളം സ്വദേശി അരവിന്ദാക്ഷനാണ് അറസ്റ്റിലായത്. വീട്ടുവളപ്പിലാണ് ഇയാൾ കഞ്ചാവ് കൃഷി ചെയ്തത്.

എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. കെ. സതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വീട്ടുവളപ്പിൽ നട്ടുവളർത്തിയ 71 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും കഞ്ചാവ് കച്ചവടക്കാരെക്കുറിച്ചുള്ള സൂചനയും എക്‌സൈസിനു ലഭിച്ചിട്ടുണ്ട്.

വീടിനു പിറകിൽ 10 മീറ്റർ മാറി പച്ചക്കറി തോട്ടത്തിന്റെ നടുവിലാണ് പ്രതി കഞ്ചാവ് നട്ടു വളർത്തി പരിപാലിച്ചിരുന്നത്. ആറ് സെന്റിമീറ്റർ മുതൽ മൂന്ന് മീറ്റർ വരെ നീളമുള്ള ചെറുതും വലുതുമായ 71 കഞ്ചാവ് ചെടികളാണ് എക്‌സൈസ് സംഘം കണ്ടെത്തിയത്. രണ്ടാഴ്ച മുതൽ ആറ് മാസം വരെ പ്രായമുള്ളതാണ് കഞ്ചാവ് ചെടികൾ. 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

പ്രതിയെ തലശ്ശേരി കോടതിയിൽ ഹാജരാക്കും. തുടർ നടപടികൾ വടകര എൻ ഡി പി എസ് കോടതിയിൽ നടക്കും. ജില്ലയിലെ കഞ്ചാവ് മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അൻസാരി ബീഗു അറിയിച്ചു.

പ്രിവന്റ്‌റീവ് ഓഫീസർ സുധീർ. വി എക്‌സൈസ് കമ്മീഷണറുടെ സ്‌പെഷ്യൽ സ്‌ക്വാഡ് അംഗം ജലീഷ്.പി, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ സ്‌ക്വാഡ് അംഗം ശജേഷ്. സി. കെ. സിവിൽ എക്‌സൈസ് ഓഫീസർമാരായ വിനേഷ്. വി. എൻ, സജിത്ത്. പി. ടി., എക്‌സൈസ് ഡ്രൈവർ ഷംജിത്ത് കെ. എന്നിവരാണ് എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.