കോഴിക്കോട്: കൊളത്തറ റഹ്മാൻ ബസാറിൽ തീപിടിത്തം. ചെരിപ്പ് കമ്പനിക്കാണ് തീപിടിച്ചത്. മാർക്ക് എന്ന ചെരുപ്പു കമ്പനിയുടെ ഗോഡൗണാണ് മീഞ്ചന്തയിൽ കത്തിയത്. ഒരു വ്യവസായ കേന്ദ്രത്തിലാണ് ദുരന്തമുണ്ടായത്. അതിവേഗ രക്ഷാ പ്രവർത്തനം മൂലം ദുരന്ത വ്യാപ്തി കുറഞ്ഞു. രണ്ടു മണിയോടെയാണ് തീപിടിത്തം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.

അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുകയാണ്.കോഴിക്കോട്ടെ ആറ് സ്റ്റേഷനുകളിൽനിന്നും അഗ്‌നിശമനസേന സ്ഥലത്തെത്തി. പിന്നീട് മലപ്പുറത്തു നിന്നും യൂണിറ്റുകൾ എത്തി. മണിക്കൂറുകൾ എടുത്താണ് തീ നിയന്ത്രണ വിധേയമായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ചെരുപ്പ് നിർമ്മാണത്തിന് സൂക്ഷിച്ചിരുന്ന അസംസ്‌കൃത വസ്തുക്കളാണ് കത്തിയത്. കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായി എന്നാണ് സൂചന.

കന്പനിക്ക് സമീപം താമസിച്ചിരുന്നവരെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റി. അതിഥി തൊഴിലാളികളെയാണ് ഒഴിപ്പിച്ചത്. ബിനീഷ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് കന്പനി. നിലവിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. നിർമ്മാണ കമ്പനിയോട് ചേർന്നാണ് തൊഴിലാളികൾ താമസിച്ചിരുന്നത്. ഇവർ അതിവേഗം പുറത്തിറങ്ങിയത് ദുരന്ത വ്യാപ്തി കുറച്ചു. പെട്രോ കെമിക്കൽ വസ്തുക്കൾ വരെ കത്തി നശിച്ചു. സ്‌ഫോടനത്തോടെയാണ് തീ പടർന്നത്.

ലോക്ഡൗണിന് ശേഷം ചെരുപ്പ് നിർമ്മാണം പൂർണ്ണ തോതിലേക്ക് വരികയായിരുന്നു. അതുകൊണ്ട് തന്നെ നിർമ്മാണത്തിനായി നിരവധി വസ്തുക്കൾ എത്തിച്ചിരുന്നു. പൊട്ടിത്തെറി കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. അപ്പോഴാണ് തീപിടിത്തം കണ്ടു. ഉടൻ ജീവനക്കാരും പുറത്തേക്ക് ഇറങ്ങി. കോഴിക്കോട്ടെ എട്ട് ഫയർഫോഴ്‌സ് യൂണിറ്റുകൾ അതിവേഗം എത്തി. പിന്നാലെ മലപ്പുറത്തു നിന്നും. ഓയിൽ എല്ലാം ചോർന്ന് കത്തി പടരുന്ന അവസ്ഥയിലായിരുന്നു സ്ഥലം.

അതുകൊണ്ടു തന്നെ തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം ആർക്കും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. വിശദ പരിശോധന നടത്തും. മാർക്ക് എന്ന ചെരുപ്പിന്റെ പ്രധാന നിർമ്മാണ യൂണിറ്റാണ് കത്തിയത്. തീ പടർന്നു പിടിക്കാൻ കഴിയാതെ ചെറുക്കാൻ ഫയർ ഫോഴ്‌സിന് കഴിഞ്ഞു. തൊട്ടടുത്ത കെട്ടിടങ്ങളിൽ പോലും തീ പടരാതെ നോക്കാനായി. രാത്രി ഒന്നരയോടെയാണ് തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഷോർട്ട് സർക്യൂട്ട് ആയിരിക്കാം അപകട കാരണം എന്നാണ് പ്രഥമിക വിലയിരുത്തൽ. ചെരുപ്പ് കട പൂർണ്ണമായും കത്തി നശിച്ചു. മൂന്ന് മണിക്കൂർ പിന്നിട്ട ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കടയിലുണ്ടായിരുന്ന റബ്ബർ ഉത്പ്പന്നങ്ങളെല്ലാം തന്നെ പൂർണ്ണമായും കത്തി നശിച്ചു. ജനറേറ്റർ ഉൾപ്പെടെയുള്ള യന്ത്ര ഉത്പന്നങ്ങൾ ഗോഡൗണിൽ നിന്നും മാറ്റാൻ സാധിച്ചുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.