തിരുവനന്തപുരം: മലയാളികൾ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന മരക്കാർ. അടുത്ത ഓണത്തിന് സിനിമ റിലീസാകുമെന്നാണ് അണിയറക്കാർ സിനിമയെ കുറിച്ച് അറിയിച്ചിരിക്കുന്ന്ത. സിനിമയിൽ ശക്തമായ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പ്രിയദർശന്റെ ഏറ്റവും വലിയ സ്വപ്നമാണ് ഈ ചിത്രം.

ഇപ്പോൾ ലോക്ക്ഡൗൺ കാലത്ത് പ്രിയദർശൻ തന്നെ വിളിച്ചതിനെക്കുറിച്ച് പറയുകയാണ് നടൻ ഹരീഷ് പേരടി. 45 തവണ മരക്കാർ പ്രിയദർശൻ ആവർത്തിച്ചു കണ്ടെന്നാണ് ഹരീഷ് കുറിക്കുന്നത്. ചിത്രം റിലീസിന് മുൻപുണ്ടായിരുന്ന ആത്മധൈര്യത്തേക്കാൾ ഇരട്ടിയാണ് ഈ ചിത്രത്തെക്കുറിച്ച് പ്രിയദർശനുള്ളത്. താൻ അഭിനയിച്ച മങ്ങാട്ടച്ഛൻ എന്ന കഥാപാത്രത്തെ അദ്ദേഹത്തിന് വല്ലാതെ ബോധിച്ചെന്നും ഹരീഷ് പറയുന്നു.

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം

വിവിധ ഭാഷകളിലായി 90ൽ അധികം സിനിമകൾ സംവിധാനം ചെയ്ത ഇന്ത്യയിലെ ഈ വലിയ സംവിധായകൻ ഈ ലോക്ക്ഡൗൺ കാലത്ത് എന്നെ വിളിച്ചിരുന്നു...45 തവണ മരക്കാർ എന്ന അദ്ദേഹത്തിന്റെ സ്വപ്നം ആവർത്തിച്ച് കണ്ടെന്നും,ചിത്രം എന്ന സിനിമ ഇറങ്ങുന്നതിനുമുമ്പായിരുന്നു തന്റെ സിനിമാ ജീവിതത്തിൽ ഇത്രയും ആത്മ ധൈര്യമുണ്ടായിരുന്ന സമയമെന്നും,ഇന്നെന്റെ ആത്മ ധൈര്യം അതിന്റെ ഇരട്ടിയിലാണെന്നും,പിന്നെ ഈ പാവപ്പെട്ടവന്റെ കഥാപാത്രമായ മങ്ങാട്ടച്ഛനെ മൂപ്പർക്ക് വല്ലാതങ്ങ് ബോധിച്ചെന്നും,പ്രത്യേകിച്ച് ലാലേട്ടനും വേണുചേട്ടനുമായുള്ള സീനുകൾ എന്നും എടുത്ത് പറഞ്ഞു...മകൾ കല്യാണിയുടെ പ്രത്യേക സന്തോഷവും അറിയിച്ചു...മതി..പ്രിയൻ സാർ..

1984-ൽ ഒന്നാം വർഷ പ്രിഡിഗ്രിക്കാരനായ ഞാൻ കോഴിക്കോട് അപ്‌സരാ തിയ്യറ്ററിലെ ഏറ്റവും മുന്നിലുള്ള ഒരു രുപാ ടിക്കറ്റിലിരുന്ന് 'പൂച്ചക്കൊരുമുക്കുത്തി' കണ്ട് ആർമാദിക്കുമ്പോൾ എന്റെ സ്വപ്നത്തിൽ പോലുമില്ലാത്ത വലിയ ഒരു അംഗീകാരമാണ് ഇത്...നാടകം എന്ന ഇഷ്ട്ടപ്പെട്ട മേഖലയിൽ പ്രത്യേകിച്ച് സ്വപ്നങ്ങളൊന്നും കാണാതെ അഭിനയം ഉരുട്ടി നടക്കുന്നവനെ സ്വപ്നങ്ങൾ തേടി വരുമെന്ന വലിയ പാഠം പറഞ്ഞ് തന്നതിന്..ജീവിതത്തിലെ മുഴുവൻ സമയവും സിനിമയുമായി ഇണചേരുന്ന ദൃശ്യ വിസ്മയങ്ങളുടെ മാന്ത്രികാ..തിരിച്ച് തരാൻ സ്‌നേഹം മാത്രം...