ശ്രീകണ്ഠപുരം: വിവാഹത്തട്ടിപ്പുകാരനായ പിടികിട്ടാപ്പുള്ളി ഏഴുവർഷത്തിനുശേഷം അറസ്റ്റിൽ. കാസർകോട് മൊഗ്രാൽ പുത്തൂർ ചൗക്കിയിലെ മജൽ ഹൗസിൽ അബൂബക്കർ സിദ്ദീഖിനെയാണ് (46) കോഴിക്കോട് കല്ലായിയിൽ ശ്രീകണ്ഠപുരം എസ്‌ഐ എ. പ്രേമരാജൻ അറസ്റ്റുചെയ്തത്.

2009ൽ ശ്രീകണ്ഠപുരം വയക്കരയിലെ യുവതിയെ ഇയാൾ വിവാഹം ചെയ്തിരുന്നു. പിന്നീട് യുവതി ഇയാൾക്കെതിരെ പീഡന പരാതി നൽകി. തുടർന്ന് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്ത് അറസ്റ്റുചെയ്‌തെങ്കിലും ഇയാൾ ഒളിവിൽ പോവുകയായിരുന്നു. തുടരന്വേഷണത്തിലാണ് കുണ്ടംകുഴി, മലപ്പുറം എന്നിവിടങ്ങളിലുൾപ്പെടെ സിദ്ദീഖ് വിവാഹം ചെയ്തിരുന്നതായി മനസ്സിലായത്. ശ്രീകണ്ഠപുരം സിഐ ഇ.പി. സുരേശന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കോഴിക്കോട്ടുണ്ടെന്ന് വിവരം ലഭിച്ചത്.

പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലായതോടെ മാതമംഗലം, എട്ടിക്കുളം, പിലാത്തറ, മാത്തിൽ, പെരിങ്ങോം, മഞ്ചേരി, കോഴിക്കോട് എന്നിവിടങ്ങളിൽ മാറിമാറി ഒളിവിൽ കഴിയുകയായിരുന്നു. എഎസ്ഐ മണിയും സിദ്ദീഖിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി.