കൊച്ചി : ഹൈദരാബാദിൽനിന്നും മാങ്ങ കൊണ്ടുവരുന്നതിന്റെ മറവിൽ കടത്തിയ 150 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. പാലക്കാട് കൽമണ്ഡപം സ്വദേശി നന്ദകുമാർ(27), വാളയാർ സ്വദേശി കുഞ്ഞുമോൻ (36) എന്നിവരാണു പിടിയിലായത്.

മാങ്ങ നിറച്ച ക്രേറ്റുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. മദ്യശാലകൾ അടഞ്ഞതോടെ ലഹരിമരുന്ന് മാഫിയകൾ പിടിമുറുക്കുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന് നടന്ന പരിശോധനയിലാണ് ഇവർ പിടിയിലായത്.

ഇവർ മറ്റു ക്രിമിനൽ കേസുകളിലും പ്രതികളാണ്. പിടിയിലായവരിൽ ആന്ധ്രയിൽനിന്നും വൻതോതിൽ കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് കുഞ്ഞുമോൻ. എറണാകുളം മുളവുകാട് സ്വദേശി ബോട്ട് ആന്റണി എന്നറിയപ്പെടുന്ന ആന്റണിക്ക് വേണ്ടിയാണു കഞ്ചാവ് എത്തിച്ചതെന്ന് പ്രതികൾ വെളിപ്പെടുത്തി.