മലപ്പുറം: പൂച്ചെടികൾ കയറ്റിക്കൊണ്ടുവരികയായിരുന്ന ലോറിയിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്ത്. പ്രതിയായ ജീവനക്കാരൻ അറസ്റ്റിൽ. ആന്ധ്രയിൽ നിന്നും കോട്ടക്കലിലേക്ക് പൂച്ചെടികൾ കയറ്റിവന്ന ലോറി കുറ്റിപ്പുറം എക്സൈസ് ഇൻ സ്പെക്ടർ സജീവ് കുമാറും സംഘവുമാണ് രണ്ടത്താണിയിൽ വച്ച് പരിശോധന നടത്തിയത്. തുടർന്നാണ് പരിശോധനയിൽ കഞ്ചാവ് പിടികൂടിയത്.

ലോറി ജീവനക്കാരനായ ഇടുക്കി ബാലഗ്രാം സ്വദേശി പുത്തൻ വീട്ടിൽ സന്ദീപ് കുമാർ (28) നെയാണ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നും 800 ഗ്രാം കഞ്ചാവ് പിടികൂടുകയും ഇയാൾക്കെതിരെ കേസെടുത്തു. കുറ്റിപ്പുറം റേഞ്ചിലെ പ്രിവന്റീവ് ഓഫീസർമാരായ മിനു രാജ്, ശിബുശങ്കർ സിവിൽ എക്സൈസ് ഓഫീസർമാരായ ഹംസ സജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ തിരൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി.

അതേ സമയം വ്യത്യസ്തമായ രീതിയിൽ കഞ്ചാവ് കടത്തുകൾ വ്യാപകമായി ഇപ്പോൾ നടക്കുന്നുണ്ട്. റോയൽ എൻഫീൽഡ് ഹിമാലയൻ ബൈക്കിൽ കഞ്ചാവ് കടത്ത് പതിവാക്കിയ യുവാവിനെ കഴിഞ്ഞ ദിവസം മലപ്പുറം തൃക്കുളം പാലത്തിങ്ങലിൽവെച്ച് ആറ് കിലോ കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടിയിരുന്നു. തിരൂരങ്ങാടി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ പരപ്പനങ്ങാടി എക്‌സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് തൃക്കുളം പാലത്തിങ്ങൽ പള്ളിപ്പടിയിൽ വെച്ച് ബൈക്കിൽ കടത്തിയ ആറ് കിലോയോളം കഞ്ചാവുമായി തിരൂരങ്ങാടി വടക്കേ മമ്പുറം സ്വദേശി പൂച്ചേങ്ങൽ കുന്നത്ത് വീട്ടിൽ നൗഫലിനെ (29) അറസ്റ്റ് ചെയ്തത്.

ഇയാൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ച റോയൽ എൻഫീൽഡ് ഹിമാലയൻ ബൈക്കും പിടിച്ചെടുത്തു. സംസ്ഥാനത്തിന് പുറത്തു നിന്ന് വൻതോതിൽ കഞ്ചാവ് താലൂക്കിലെ വിവിധ ഭാഗങ്ങളിൽ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി എക്‌സൈസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. പരപ്പനങ്ങാടി തീരദേശ മേഖല കേന്ദ്രീരിച്ചും ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലും വ്യാപകമായി കഞ്ചാവ് വിതരണം നടത്തുന്നത് ഇയാളാണെന്നും ഇയാളുടെ സംഘാംഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേരെ പിടികൂടാനാകുമെന്നും ഇൻസ്‌പെക്ടർ മുഹമ്മദ് ഷഫീഖ് അറിയിച്ചു.