ആഗ്ര: മണപ്പുറം ഫിനാൻസിന്റെ ഗോൾഡ് ലോൺ ശാഖയിൽ നിന്ന് 19 കിലോയുടെ സ്വർണം കവർന്നവരെ യുപി പൊലീസ് വെടിവെച്ചുകൊന്നു. ആഗ്രയിലെ കമല നഗറിലെ മണപ്പുറം ശാഖയാണ് കവർച്ച നടന്നത്. 19 കിലോ സ്വർണ്ണവും അഞ്ച് ലക്ഷം രൂപയുമാണ് ആറംഗ സംഘം കവർന്നത്. ഇവർ മണപ്പുറം ഫിനാനസിലെത്തിയ ശേഷം ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് സ്വർണ്ണവും പണവും കവർന്നത്.

തുടർന്ന് വിവരം അറിഞ്ഞെത്തിയ യുപി പൊലീസ് മോഷ്ടാക്കളെ സംഭവം നടന്ന സ്ഥലത്തുനിന്ന് 17 കിലോമീറ്ററിന് അകലെയുള്ള എത്മാദ്പൂരിൽ വെച്ച് കണ്ടെത്തി. ഇതിനിടെ മോഷ്ടാക്കൾ ഒരു വാഹനത്തിൽ രക്ഷപ്പെടാന ശ്രമിക്കുന്നതിനിടെ പൊലീസ് അകാശത്തേക്ക് വെടിയുതിർത്തു. എന്നാൽ, മോഷ്ടാക്കൾ തിരിച്ച് പൊലീസിന് നേരെ വെടിവെയ്ക്കുകയായിരുന്നു. തുടർന്ന് ഈ വാഹനത്തെ പിന്തുടർന്നാണ് രണ്ടു മോഷ്ടാക്കളെ പൊലീസ് വെടിവെച്ച് വീഴ്‌ത്തിയത്.

അഞ്ച് കോടി രൂപയുടെ സ്വർണവും 1.5 ലക്ഷം രൂപയും ഇവരിൽ നിന്ന് കണ്ടെടുത്തു. ഒപ്പമുണ്ടായിരുന്ന സംഘാംഗങ്ങൾക്ക് തെരച്ചിൽ തുടരുകയാണെന്ന് ആഗ്ര സോൺ ഡിജിപി രാജീവ് കൃഷ്ണ അറിയിച്ചു. ഏകദേശം 8.5 കോടി രൂപയുടെ സ്വർണ്ണമാണ് നഷ്ടപ്പെട്ടതെന്ന് ബ്രാഞ്ച് മാനേജർ പറഞ്ഞു. കവർച്ച നടന്ന് ഒന്നര മണിക്കൂറിനുള്ളിൽ മോഷ്ടക്കളെ പൊലീസ് തിരിച്ചറിഞ്ഞു. രക്ഷപ്പെട്ടവരെ ഉടൻ പിടികൂടുമെന്നും ഡിജിപി അറിയിച്ചു.