തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന ആവശ്യം ഉന്നയിച്ച കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടന് മറുപടിയുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മാത്യു കുഴൽനാടൻ തനിക്ക് ലേഖനം എഴുതേണ്ട ആളല്ല. അദ്ദേഹത്തിന് തന്നോട് നേരിട്ട് സംസാരിക്കുകയോ തിരുവനന്തപുരത്ത് കാര്യങ്ങൾ ബോധ്യപ്പെടുത്തുകയോ ചെയ്യാമെന്നും മുല്ലപ്പള്ളി പറഞ്ഞു.

അർഹതയുള്ളവർക്ക് മാത്രമാണ് പാർട്ടി സീറ്റ് കൊടുക്കുന്നത്. പ്രവർത്തകരുടെ തെരഞ്ഞെടുപ്പാണ് വരുന്നത്. അവർക്ക് മൗലികമായ സ്വാതന്ത്ര്യം നൽകണമെന്നതാണ് യുഡിഎഫിന്റെ സമീപനമെന്നും മുല്ലപ്പള്ളി തൃശ്ശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

തുടർച്ചയായി മൂന്ന് വട്ടം മത്സരിച്ചവർക്ക് ഇനിയും പാർട്ടി സീറ്റ് നൽകരുതെന്നാണ് മാത്യു കുഴൽനാടൻ ആവശ്യപ്പെടുന്നത്. തുടർച്ചയായി മത്സരിച്ചവർ സ്വന്തം കുടുംബത്തിലുള്ളവരെ സ്ഥാനാർത്ഥികളാക്കുന്നതും അവസാനിപ്പിക്കണം. ഇക്കാര്യം ആവശ്യപ്പെട്ടാണ് മുല്ലപ്പള്ളി രാമചന്ദ്രന് കുഴൽനാടൻ കത്ത് നൽകിയത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി.

മഹിളാ കോൺഗ്രസ് ദളിത് കോൺഗ്രസ് സംഘടനാ പ്രവർത്തകരെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി പരിഗണിക്കണമെന്നും കുഴൽനാടൻ ആവശ്യപ്പെട്ടിട്ടുണ്ട്.