റായ്പൂർ: തലക്ക് അഞ്ച് ലക്ഷം രൂപ വിലയിട്ട മാവോവാദി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. 25 ക്രിമിനൽ കേസുകളിലെ പ്രതിയായ സന്തോഷ് മാർഗത്തെ ഛത്തിസ്ഗഢിലെ ദന്ദേവാഡ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിലാണ് സുരക്ഷ സേന വധിച്ചത്.

പോർഡമിലുള്ള വനത്തിൽ ഉച്ചക്ക് 12.30നാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഡിസ്ട്രിക് റിസർവ് ഗ്രൂപ്പിന്റെ ഒരു സംഘം നടത്തിയ ഓപറേഷനിടെ മാവോവാദികൾ വെടിവെക്കുകയായിരുന്നുവെന്നും ഇതേത്തുടർന്നാണ് വെടിവെപ്പുണ്ടായതെന്നും പൊലീസ് പറഞ്ഞു.

പിന്നാലെ മാവോവാദികൾ കാട്ടിലേക്ക് രക്ഷപെട്ട് ഓടുകയായിരുന്നു.'പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് പിസ്റ്റളുമായി കിടക്കുന്ന നക്‌സലിന്റെ മൃതദേഹം കണ്ടെത്തിയത്. മലാംഗീർ ഏരിയ കമ്മിറ്റി അംഗമായ സന്തോഷ് മാർഗം ആണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ തലക്ക് അഞ്ച് ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്' -ദന്ദേവാഡ പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലാവ പറഞ്ഞു.

മരിച്ച സന്തോഷിനെതിരെ അരൺപൂർ സ്‌റ്റേഷനിൽ 25ഓളം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേർത്തു.