കോഴിക്കോട്: പ്രമുഖ വ്യവസായികൾക്കും വൻകിട കോൺട്രാക്റ്റർക്കും പ്രമുഖ രാഷ്ട്രീയ നേതാവിനും മാവോയിസ്റ്റ് സംഘടനയുടെ വ്യാജ പേരിൽ കത്തയച്ച് പണം തട്ടാൻ നടത്തിയ നീക്കത്തിൽ പ്രതികളെ ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത് വിദഗ്ധമായ അന്വേഷണത്തിനൊടുവിൽ. കേസിൽ പറോപ്പടി തച്ചംക്കോട് വീട്ടിൽ ഹബീബ് റഹ്‌മാൻ (46 വയസ്സ്), കട്ടിപ്പാറ കളത്തിങ്ങൽ ഷാജഹാൻ (43 വയസ്സ് ) എന്നിവരാണ് അറസ്റ്റിലായത്.

ഡിസ്ട്രിക്റ്റ് ക്രൈം ബ്രാഞ്ച് എ സി പി ടി.പി ശ്രീജിത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും ഡിസ്ട്രിക്റ്റ് ക്രൈം ബ്രാഞ്ചും ചേർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

കോഴിക്കോട് സിറ്റിയിൽ ആദ്യമായാണ് മാവോയിസ്റ്റ് സംഘടനയുടെ പേരിൽ ഇത് പോലൊരു വ്യാജ കത്ത് ലഭിക്കുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നിരവധി ചെക്ക് കേസുകളിൽ പ്രതിയായിട്ടുള്ള ഹബീബ് റഹ്‌മാനാണ് ഗൂഗിളിൽ സെർച്ച് ചെയ്ത് മാവോയിസ്റ്റ് പോസ്റ്ററുകളുടെ രീതി മനസ്സിലാക്കിയ ശേഷം മലാപ്പറമ്പ് ഹൗസിങ് കോളനിയിലെ ഹബീബിന്റെ ഓഫീസിൽ വെച്ച് നാലു കത്തുകളും സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയത്. ഇതിനായി ബന്ധുവായ ഷാജഹാനെ കൂട്ടുപിടിക്കുകയുമായിരുന്നു.

കത്തുകൾ പോസ്റ്റ് ചെയ്തത് ഷാജഹാൻ ആയിരുന്നു. മുൻകൂട്ടി നിശ്ചയിച്ചതു പ്രകാരം ഹബീബും ഷാജഹാനും താമരശ്ശേരിയിൽ വച്ച് കണ്ടുമുട്ടി. കോഴിക്കോട് നിന്നും തന്റെ സ്വിഫ്റ്റ് കാറിലാണ് ഹബീബ് താമരശ്ശേരി യിൽ എത്തിയത്. അവിടെ നിന്നും പൊലീസിനെ കബളിപ്പിക്കാനായി ബെൻസ് കാറിൽ യാത്ര തുടരുകയും ശേഷം ചുണ്ടേൽ പോസ്റ്റ് ഓഫീസിൽ ചെന്ന് ഷാജഹാൻ കത്തുകൾ പോസ്റ്റ് ചെയ്യുകയും ചെയ്തു.

കത്ത് പോസ്റ്റ് ചെയ്ത ശേഷം ഹബീബ് റഹ്‌മാൻ കോഴിക്കോട്ടെക്ക് തിരിച്ച് വരികയും അടുത്ത ദിവസം വീണ്ടും ചുണ്ടേൽ പോവുകയും കത്ത് ലഭിച്ചോ എന്ന് വ്യക്തത വരുത്തുന്നതിനായി വ്യവസായിയെ വിളിച്ച് പണം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

മൂന്ന് കത്തുകൾ കോഴിക്കോട് ജില്ലയിലും ഒരു കത്ത് മലപ്പുറം ജില്ലയിലെ രാഷ്ട്രീയ പ്രമുഖനുമായിരുന്നു. അങ്ങനെ നാല് പേരിൽ നിന്നുമായി പതിനൊന്നു കോടി രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. നേരിട്ട് വയനാട്ടിലേക്ക് യാത്ര ചെയ്യാതിരുന്നതിനാലും യാത്രയ്ക്കിടെ വാഹനങ്ങൾ മാറ്റിയതിനാലും പൊലീസിന് പിടിക്കാൻ കഴിയില്ലെന്നാണ് ഹബീബ് ഷാജഹാനോട് പറഞ്ഞത്.

കേസിന്റെ ഗൗരവം കണക്കിലെടുത്ത് കോഴിക്കോട് ജില്ലാ പൊലീസ് മേധാവി ഡി ഐ ജി എവി ജോർജ്ജ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം ഡി.സി.പി സ്വപ്നിൽ മഹാജൻ ഐ പി എസിന്റെ കീഴിൽ ഡിസ്ട്രിക്റ്റ് ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ടി.പി ശ്രീജിത്തും ആന്റി നക്‌സൽ സ്‌ക്വാഡും രഹസ്യ അന്വേഷണം നടത്തിയിരുന്നു.

തുടർന്ന് കത്ത് വ്യാജമാണെന്ന് തിരിച്ചറിഞ്ഞ ശേഷം മെഡിക്കൽ കോളേജ് എസി പി കെ.സുദർശന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ഡിസ്ട്രിക്റ്റ് ക്രൈം ബ്രാഞ്ചും ചേർന്ന് അന്വേഷണം ആരംഭിച്ചശേഷമാണ് ഇവർ അറസ്റ്റിലാവുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഇവർ സഞ്ചരിച്ച വാഹനം തിരിച്ചറിയുകയും വാഹന ഉടമയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇപ്പോൾ വാഹനം ഉപയോഗിക്കുന്നവരെ കുറിച്ച് മനസ്സിലാക്കുകയും പ്രതികളിലേക്ക് എത്തിചേരുകയുമായിരുന്നു.

പ്രതികൾ പോകാൻ സാധ്യതയുള്ള പ്രദേശങ്ങളെല്ലാം തന്നെ പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ ഷാജഹാൻ വാഹനവുമായി ഗോവയിലേക്ക് കടന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു. അന്വേഷണം പിന്നീട് ഹബീബ് റഹ്‌മാനിലേക്ക് നീങ്ങുകയുമായിരുന്നു. തുടർന്ന് ഇയാളെ സിവിൽ സ്റ്റേഷനടുത്ത് വെച്ച് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

ഗോവ പൊലീസുമായി ബന്ധപ്പെട്ടാണ് ഷാജഹാനെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘം അവിടെ നടത്തിയ അന്വേഷണത്തിൽ ഷാജഹാൻ കോഴിക്കോട്ടേക്ക് വന്നതായും അറിയാൻ കഴിഞ്ഞു. ഇയാളെ പിന്നീട് വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തി. കത്ത് പോസ്റ്റ് ചെയ്യാൻ ഇവർ സഞ്ചരിച്ച ആഡംബര വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.

കൺസ്ട്രക്ഷൻ മേഖലയിൽ വന്നിട്ടുള്ള വൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ തരണം ചെയ്യുന്നതിനായി ഉയർന്ന സാമ്പത്തിക നിലവാരമുള്ള വ്യക്തികൾക്ക് മാവോയിസ്റ്റ് സംഘടനകളുടെ പേരിൽ വ്യാജ ഭീഷണി കത്തുകൾ അയച്ച് പണം സമ്പാദിക്കുകയായിരുന്നു ലക്ഷ്യമെന്ന് ഇവർ ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചു.

കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം.ഷാലു, എ പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത്, സുമേഷ് ആറോളി, എന്നിവരെ കൂടാതെ ഡി.സി.ബിയിലെ സബ്ബ് ഇൻസ്‌പെക്ടർമാരായ പി.അബ്ദുൾ അസീസ്, കെ സി നിർമ്മലൻ സീനിയർ സിവിൽ പൊലീസ് ഓഫീസർ വി.സൂരജ് കുമാർ എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.