കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതി മോൻസൻ മാവുങ്കലിന്റെ തിരുമ്മൽ കേന്ദ്രത്തിൽ രഹസ്യമായി ഒളിക്യാമറ സ്ഥാപിച്ചിട്ടുള്ളതായി വെളിപ്പെടുത്തൽ. മോൻസൻ മാവുങ്കലിന്റെ പീഡനത്തിരയായ പെൺകുട്ടിയാണ് ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് മോൻസണിന്റെ കലൂരിലെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. വീട്ടിലെ ട്രീറ്റ്‌മെന്റ് മുറിയിൽ നിന്നാണ് ഗർഭനിരോധന ഗുളികകൾ അടക്കമുള്ളവ കണ്ടെത്തിയെന്നാണ് സൂചന. പല സ്ത്രീകളും മോൻസണിന്റെ വീട്ടിൽ സന്ദർശനം നടത്താറുണ്ടെന്ന് പെൺകുട്ടി പൊലീസിനോട് വ്യക്തമാക്കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് മോൻസണിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്. ഗർഭനിരോധന ഉറകളും കിട്ടി.

പ്രായപൂർത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ മോൻസൻ മാവുങ്കലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. മകൾക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് മോൻസനെതിരെ കുട്ടിയുടെ അമ്മ നൽകിയ പരാതി നൽകിയിരിക്കുന്നത്. തിരുമൽ കേന്ദ്രത്തിലെ ജോലിക്കാരിയായിരുന്നു കുട്ടിയുടെ അമ്മയ

മോൻസന്റെ വീട്ടിലെ തിരുമൽ കേന്ദ്രത്തിൽ എട്ട് ഒളിക്യാമറകളുണ്ട്. ഇതിലൂടെ ഉന്നത വ്യക്തികളുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചിട്ടുണ്ടെന്നുമാണ് വെളിപ്പെടുത്തൽ. ഇക്കാര്യം പലർക്കും അറിയാവുന്നതാണ്. എന്നാൽ മോൻസന്റെ ഭീഷണി ഭയന്നാണ് പലരും പൊലീസിൽ പരാതിപ്പെടാത്തതെന്നും തന്റെ ദൃശ്യങ്ങളും മോൻസൻ പകർത്തിയിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തുന്നു.

കലൂരിലെ രണ്ട് വീട്ടിൽ വെച്ച് നിരവധി തവണ മോൻസൻ പെൺകുട്ടിയെ ഉപദ്രവിച്ചു. തുടർന്ന് ഗർഭിണിയായ മകളെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നതാണ് ആരോപണം. നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിക്കുന്നത്. പെൺകുട്ടിയുടെ മൊഴിയിൽ ചില ജീവനക്കാരും തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് വെളിപ്പെടുത്തിയിരുന്നു. ഇവരെയും കേസിൽ പ്രതി ചേർത്തേക്കും.

മോൺസൺ മാവുങ്കലിന്റെ സമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഗുണ്ട നേതാവ് ഓം പ്രകാശിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ഓം പ്രകാശിന്റെ കൊച്ചി മുളവുകാട് സ്റ്റേഷനിലെ കേസ് ഒതുക്കാൻ മോൺസൺ ഇടപെട്ടിരുന്നു. കൊച്ചിയിലെ ഒരു എസിപിയുടെ സഹായം മോൻസൻ വഴി ഗുണ്ട നേതാവ് തേടിയിരുന്നു. ഈ ബന്ധമുപയോഗിച്ച് പണം നൽകി കേസ് ഒതുക്കി.

കേസ് ഒതുക്കാൻ മോൻസനെ ഉപയോഗിച്ചെന്ന് ഓം പ്രകാശ് സമ്മതിച്ചിട്ടുണ്ട്. എന്നാൽ പൊലീസിന് പണം നൽകിയിട്ടില്ലെന്നും കേസിൽ ജാമ്യം ലഭിച്ചതിനാൽ പണം നൽകേണ്ടി വന്നില്ലെന്നുമാണ് ഓം പ്രകാശിന്റെ മൊഴി. ഡിആർഡിഓ വ്യാജരേഖ കേസിലും മോൻസന്റെ അറസ്റ്റ് രേഖപ്പെടുത്തി. അടുത്തയാഴ്ച മോൻസണെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം.