കൊല്ലം:വീടിനുള്ളിൽ കാൽ എടുത്തു വച്ചാൽ ചളിയിൽ പുതഞ്ഞു പോകുകയാണ്, ആഹാരം പാചകം ചെയ്യാനുള്ള അടുപ്പ് വെള്ളത്തിൽ മുങ്ങി പോയി, മഴ പെയ്താൽ വീടിനുള്ളിലുടെ തോട്ടിൽ എന്ന പോലെ വെള്ളം ഒഴുകി പോകുന്നു, ചോർന്നോലിക്കുന്ന ഷെഡിന് ഉള്ളിൽ ഏഴും അഞ്ചും വയസുള്ള രണ്ടു പെൺകുഞ്ഞുങ്ങൾ അർദ്ധരാത്രിയിലും ഉണർന്നിരിക്കുകയാണ് ചോരാത്ത ഒരിടം കണ്ടു പിടിക്കാൻ ആവാതെ .വിധവയായ ഓമന അടക്കം അഞ്ചു മനുഷ്യരാണ് ഈ നരകത്തിൽ കിടന്നു പാട് പെടുന്നത്. വടക്കേ ഇന്ത്യയിലെ ഏതെങ്കിലും കുഗ്രമത്തിൽ വെള്ളകെട്ടിനുള്ളിൽ ജീവിക്കുന്ന ഒരു കുടുംബത്തിന്റെ കഥ അല്ലിത്. ഇന്ത്യയിലും എന്തിലും,ഏതിലും നമ്പർ വൺ എന്ന് വീമ്പിളക്കുന്ന കേരളത്തിലെ കൊല്ലം ജില്ലയിൽ മയ്യനാട് പഞ്ചായത്തിലെ ഉമയനല്ലുർ നടുവിലക്കര ജ്യോതി ഭവൻ എന്ന വീട്ടിലെ അവസ്ഥയാണ് വിവരിച്ചത്.

വർഷങ്ങൾക്ക് മുൻപ് തന്നെ പഞ്ചായത്തിന്റെ ഭവന നിർമ്മാണ പദ്ദതിയിൽ വിധവയായ ഓമനയുടെ പേരുണ്ട്. എന്നാൽ മുന്നോട്ട് പോകുമ്പോൾ വീടിരിക്കുന്ന മൂന്നു സെന്റ് സ്ഥലം കൃഷിയോഗ്യമായ വയൽ ആണെന്നാണ് അധികാരികൾ പറയുന്നത്. കോർപ്പറേറ്റ് മുതലാളിമാർ വയലും കായലും നികത്തി കൊട്ടാരതുല്യമായ ഭവനങ്ങളും കൂറ്റൻ മാളുകളും നിർമ്മിച്ച ചരിത്രം നമ്മുടെ മുന്നിൽ പല്ലിളിച്ചു നിൽക്കുന്ന ഈ കേരളത്തിൽ. സ്വന്തമായി വസ്തു എല്ലാത്തവർക്ക് പത്തു സെന്റ് വരെ നികത്തി വീട് വെക്കാൻ സർക്കാർ അനുമതി നൽകിയിട്ടുള്ള ഈ കേരളത്തിൽ കേവലം മൂന്നു സെന്റ് ൽ ഒരു കൂര വെക്കുവാൻ അധികാര ദുഷ്പ്രഭുക്കന്മാരുടെ തമ്രപത്രം ലഭിക്കാതെ വട്ടം കറങ്ങുകയാണ് ഈ അഞ്ചു അംഗകുടുംബം

ഉമയനല്ലൂർ ജ്യോതി ഭവനത്തിൽ പരേതനായ ബാബുവിന്റെ ഭാര്യ ഓമന, ഇളയ മകൾ ജ്യോതി, ഭർത്താവ് ആൽബിൻ സ്‌കറിയാ, അവരുടെ മക്കളായ അലീനാ (7),ആൽക്കാ(5) യും അടക്കം അഞ്ചു മനുഷ്യരാണ് ഈ ദുരിതകയത്തിൽ അധികാരികളുടെ കനിവിന് വേണ്ടി കാത്തിരിക്കുന്നത്.

വർഷങ്ങൾക്ക് മുൻപ് ഈ വീടിന്റെ ഏക ആശ്രയമായ കൂലി പണിതൊഴിലാളി ആയിരുന്ന ബാബു പെട്ടെന്നുണ്ടായ അസുഖം മൂലം മരിച്ചു. ഇളയമകൾ ജ്യോതി കൊല്ലത്തെ ഒരു തുണികടയിൽ സെയിൽസ് ഗേൾ ആയി ജോലി നോക്കിയാണ് ഈ കുടുംബം പുലർന്നു വന്നത്. സഹപ്രവർത്തകനും ആലുവ സ്വദേശിയുമായ ആൽബിൻ സ്‌കറിയയേ വിവാഹം ചെയ്തു സമൂഹത്തിന് മുന്നിൽ മിശ്ര വിവാഹത്തിന്റെ മാതൃകയായി ജ്യോതി. ആൽബിനും ജ്യോതിയും തുണികടയിൽ പോയി കിട്ടുന്ന തുച്ഛമായ വരുമാനമായിരുന്നു ഈ കുടുംബത്തിന്റെ ആശ്രയം.

കൊറോണ പ്രതിസന്ധി മൂലം തുണികടകൾ അടച്ചു പൂട്ടി. ആകെയുള്ള വരുമാനമാർഗം നഷ്ട്ടപ്പെട്ടു. ആകെ പ്രതിസന്ധിയിൽ വട്ടം കറങ്ങുന്ന ഈ കാലത്തതാണ് മഴയുടെ രൂപത്തിൽ പുതിയ ദുരന്തം വരുന്നത്. മുൻപും വെള്ളകേട്ട് പ്രശ്‌നം ഉണ്ടായിരുന്നു എങ്കിലും ഇത്രയും രൂക്ഷമായി അനുഭവപ്പെടുന്നത് ഇത്തവണയാണ്. കനത്ത മഴയെ തുടർന്ന് ദുരിതാശ്വാസക്യാമ്പിലേക്ക് മാറി താമസിക്കേണ്ടി വന്നു. മഴ മാറിയപ്പോ സർക്കാർ ക്യാമ്പ് നിർത്തി എന്നാൽ വീട്ടിലേക്ക് മടങ്ങിയപ്പോൾ ഈ ദുരിതവും.

അടച്ചുറപ്പുള്ള, ചോർ ന്നൊലിക്കാത്ത ഒരു വീട്. അതിനു വേണ്ടി ഈ കുടുംബം മുട്ടാത്ത വാതിലുകൾ ഇല്ല. കയറി ഇറങ്ങാത്ത സർക്കാർ ഓഫീസുകൾ ഇല്ല. കാണാത്ത ജനപ്രതിനിധികൾ ഇല്ല. എല്ലാരും ഓരോ ഒഴിവുകൾ പറഞ്ഞു തിരിച്ചയക്കുന്നു. ആകെയുള്ള മൂന്നു സെന്റ് നിലം പുരയിടമാക്കി കിട്ടിയാൽ ഇത്തവണത്തെ ലൈഫ് മിഷനിൽ വീട്‌നുള്ള പട്ടികയിൽ ഇടം പിടിച്ച തങ്ങൾക്ക് വീട് വെക്കാൻ സാധിക്കും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ കുടുംബം.