കോട്ടയം: താറുമാറുകയാണോ കേരളത്തിലെ ആരോഗ്യ രംഗം. കോവിഡ് വ്യാപനം അതിരൂക്ഷമാണ്. പിടിച്ചു കെട്ടാൻ ആർക്കും കഴിയുന്നില്ല. ഈ പ്രതിസന്ധിക്കിടയിലാണ് സർക്കാർ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെ ക്ഷാമം. ഇത് പരിഹരിക്കാൻ അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥികളെ താൽക്കാലികമായി ഹൗസ് സർജന്മാരായി നിയമിക്കുകയാണ് സർക്കാർ.

കേരളത്തിലെ ആരോഗ്യ മോഡൽ ലോകം മുഴുവൻ അംഗീകരിച്ചതാണ്. പൊതു ആരോഗ്യ മേഖലയുടെ കരുത്തായിരുന്നു ഇതിന് കാരണം. മികച്ച ഡോക്ടർമാരുടെ സേവനം മെഡിക്കൽ കോളേജുകളെ മികച്ചതാക്കി. സാധാരണക്കാർക്കും നല്ല ചികിൽസ കിട്ടി. എന്നാൽ ഇതെല്ലാം പഴയ കഥ. ഇന്ന് സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യാൻ ഡോക്ടർമാരില്ല. എംബിബിഎസ് സീറ്റുകൾ കൂട്ടിയുള്ള നയമാറ്റവും തുണയ്ക്കുന്നില്ല. ഈ സാഹചര്യത്തിലാണ് പഠിക്കുന്നവരെ ഡോക്ടർമാരാക്കുന്നത്.

എംബിബിഎസ് പാസായി കഴിഞ്ഞാൽ ഡോക്ടറായി. പിന്നീട് ഹൗസ് സർജൻസി. അതും പൂർത്തിയാക്കിയാൽ മാത്രമേ സ്വന്തമായി പ്രാക്ടീസിന് ഒരാൾ അർഹനാകൂ. ഇതെല്ലാം മാറി മറിയുകയാണ്. പരീക്ഷ ജയിക്കും മുമ്പ് ഹൗസ് സർജന്മാരാകാം. മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലും ഒപിയിലും രോഗീ പരിചരണത്തിനുമെല്ലാം ഇനി പരീക്ഷ ജയിക്കാത്ത കുട്ടികളും ഡോക്ടർമാരായി ഉണ്ടാകും. ഇതോടെ മെഡിക്കൽ കോളേജുകളുടെ ചികിൽസാ നിലവാരത്തിന് എന്ത് സംഭവിക്കുമെന്ന് ആർക്കും അറിയില്ല.

ഏഴു സർക്കാർ മെഡിക്കൽ കോളജുകളിലെ എംബിബിഎസ് അവസാന വർഷ വിദ്യാർത്ഥികളായ 1,250 പേരോട് പരീക്ഷ കഴിഞ്ഞാൽ ഉടൻ അതത് മെഡിക്കൽ കോളജുകളിൽ ഡ്യൂട്ടിക്ക് ഹാജരാകാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി. സ്വകാര്യ മെഡിക്കൽ കോളജുകളിലെ വിദ്യാർത്ഥികൾക്ക് ഈ നിർദ്ദേശം ബാധകമല്ല. അതായത് റിസൾട്ട് വരും മുമ്പ് തന്നെ ഇവർക്ക് ഡോക്ടർമാരാകും. രോഗീ ചികിൽസ അറിയാമോ എന്ന് പരീക്ഷയിലൂടെയുള്ള കണ്ടെത്തൽ അനിവാര്യമല്ല.

കോവിഡ് വ്യാപനം, മൂന്നാം തരംഗം മുന്നൊരുക്കം എന്നിവ കണക്കിലെടുത്താണിത്. മെഡിക്കൽ കോളജുകളിൽ ഹൗസ് സർജന്മാരുടെ കടുത്ത ക്ഷാമമുണ്ട്. കോവിഡ്മൂലം പരീക്ഷ വൈകിയതോടെ 2016 എംബിബിഎസ് ബാച്ച് വിദ്യാർത്ഥികൾക്ക് ഹൗസ് സർജൻസിക്ക് ചേരാൻ കഴിഞ്ഞില്ല. പകരം 2015 ബാച്ചിലെ ഹൗസ് സർജന്മാരുടെ സേവനം മൂന്നു മാസം നീട്ടി നൽകി. കഴിഞ്ഞ ദിവസം ഇവരുടെ കാലാവധി തീർന്നു. വീണ്ടും സേവനം നീട്ടാൻ 2015 ബാച്ച് ഹൗസ് സർജന്മാർ വിസമ്മതിച്ചു. ഇതോടെയാണ് പുതിയ തീരുമാനം.

ഒന്നാം വർഷം പിജി റസിഡന്റ് (പോസ്റ്റ് ഗ്രാജുവേറ്റ് റസിഡന്റ്), അവസാന വർഷ പിജി റസിഡന്റ് വിദ്യാർത്ഥികൾ സേവനത്തിലില്ല. ഇതോടെ മെഡിക്കൽ കോളേജിൽ ഡോക്ടർമാരുടെ ക്ഷാമം രൂക്ഷമായി. ഇതൊന്നും മുൻകൂട്ടി കാണാൻ സർക്കാരിന് കഴിഞ്ഞില്ല. അതുകൊണ്ടാണ് പരീക്ഷ ജയിക്കാത്തവർക്ക് ചികിൽസ നടത്തേണ്ട സാഹചര്യം ഉണ്ടാകുന്നത്.

സാധാരണ അവസാന പരീക്ഷ കഴിഞ്ഞാണ് ഹൗസ് സർജന്മാരെ നിയമിക്കുന്നത്. ഇതാദ്യമായാണ് പരീക്ഷാഫലം വരുന്നതിനു മുൻപ് വിദ്യാർത്ഥികളെ നിയമിക്കുന്നത്.