കാസർഗോഡ്: മുസ്ലിം ലീ​ഗ് നേതാവ് എം സി കമറുദ്ദീൻ എംഎൽഎക്ക് ഫാഷൻ ഗോൾഡ് ജൂവലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മുഴുവൻ വഞ്ചന കേസുകളിലും ജാമ്യം. ഇതോടെ കമറുദ്ദീന് ജയിൽമോചനത്തിന് വഴിയൊരുങ്ങി. തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആറ് കേസുകളിലാണ് ഇന്ന് ജാമ്യം ലഭിച്ചതോടെ എംഎൽഎയുടെ ജയിൽ മോചനത്തിന് വഴിയൊരുങ്ങി. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ് കമറുദ്ദീൻ. 142 വഞ്ചന കേസുകളിലാണ് ഇതിനകം എംഎൽഎക്ക് ജാമ്യം കിട്ടിയത്.

ഫാഷൻ ഗോൾഡ് ജൂവലറി ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ പേരിൽ നിക്ഷേപമായി ലഭിച്ച കോടിക്കണക്കിന് രൂപ എംഎൽഎ തട്ടിയെടുത്തെന്നാണ് കേസ്. എണ്ണൂറോളം പേരിൽനിന്ന് നൂറുകോടിയിലേറെ രൂപ നിക്ഷേപമായി വാങ്ങി എന്നാണ് സൂചന. ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഫാഷൻ ഗോൾഡ് ജൂവലറിയിൽ പണം നിക്ഷേപിച്ചവർ നൽകിയ പരാതിയിലാണ് എംഎൽഎയ്‌ക്കെതിരെ നേരത്തെ കേസെടുത്തത്. പിന്നീട് അറസ്റ്റും രേഖപ്പെടുത്തി.

എണ്ണൂറോളം പേർ നിക്ഷേപകരായി ഉണ്ടായിരുന്ന ഫാഷൻ ഗോൾഡിന് ചെറുവത്തൂർ, പയ്യന്നൂർ, കാസർഗോഡ് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകളും ജനുവരിയിൽ അടച്ച് പൂട്ടിയിരുന്നു. എന്നാൽ, നിക്ഷേപകർക്ക് പണം തിരിച്ചുനൽകിയില്ല. പണം തിരിച്ചുലഭിക്കാത്ത സാഹചര്യം വന്നതോടെ നിക്ഷേപകർ പരാതി നൽകുകയായിരുന്നു.