തിരുവനന്തപുരം: മെഡിക്കൽ കോളേജ് ക്യാമ്പസിനുള്ളിലെ മാലിന്യ നിക്ഷേപം തടയുന്നതിനായി അധികൃതർ നടത്തിയ പരിശോധനയിൽ ഒരാളെ പിടികൂടി. ശ്രീ ചിത്ര ആശുപത്രിക്കു പിന്നിലായി കെ എസ് ഇ ബി ഓഫീസിനു സമീപം പുറത്തു നിന്നുള്ളവർ വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോഴാണ് ഇതു തടയുന്നതിന് അധികൃതർ ശ്രമം തുടങ്ങിയത്. അതിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ അഞ്ചര മുതൽ ഏഴുവരെ നടത്തിയ പരിശോധനയിൽ മാലിന്യം നിക്ഷേപിക്കാൻ ബൈക്കിലെത്തിയയാളെ പിടികൂടുകയായിരുന്നു. ഇയാൾക്ക് താക്കീത് നൽകി വിട്ടയച്ചു.

ക്യാമ്പസിനു വെളിയിൽ നിന്നും മാലിന്യ ഇടുവാനായി മാത്രം എത്തിയ ബൈക്കിന്റെ വിവരം മെഡിക്കൽ കോളേജ് പൊലീസിന് മേൽനടപടികൾക്കായി കൈമാറുമെന്നും തുടർന്നും ഇത്തരം പരിശോധനകൾ ഉണ്ടാകുമെന്നും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. മെഡിക്കൽ കോളേജ് വളപ്പിൽ അറവു മാലിന്യമുൾപ്പെടെയുള്ള മാലിന്യ നിക്ഷേപം രൂക്ഷമാണെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ അധികൃതർ തീരുമാനിച്ചത്. മാലിന്യ നിക്ഷേപം കാരണം തെരുവുനായ്ക്കളുടെ ശല്യവുമേറിയിരുന്നു.