ലണ്ടൻ: അഭിനയത്തിൽ നിന്നും പുസ്തക രചനയിലേക്ക് കടക്കുകയാണ് മേഗൻ മാർക്കൽ. ഹാരിയും പുത്രൻ ആർച്ചിയും തമ്മിലുള്ള ബന്ധത്തിൽ നിന്നും പ്രചോദനം കൊണ്ടാണത്രെ തന്റെ പുതിയ പുസ്തകമായ ''ദി ബെഞ്ച്'' എന്നതിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ബാലസാഹിത്യ വിഭാഗത്തിൽ പെടുന്ന ഈ പുസ്തകത്തിന്റെ വില 18.99 ഡോളറായിരിക്കും എന്നും അവർ പറഞ്ഞു. ആർച്ചി ജനിച്ച് ഒരു മാസം കഴിഞ്ഞ് എത്തിയ പിതൃദിനത്തിൽ ഹാരിക്കായി ഒരു കവിത എഴുതിക്കൊണ്ടായിരുന്നു സാഹിത്യലോകത്തേക്ക് പ്രവേശിച്ചതെന്നും മേഗൻ പറയുന്നു.

ഈ കവിത തന്നെയാൺ' ഈ പുസ്തകത്തിനു പിന്നെലെ ആദ്യ പ്രചോദനം. പിന്നീട് ഹാരിക്കും മകനുമിടയിൽ വളർന്നുവരുന്ന സ്നേഹബന്ധം കൂടുതൽ പ്രചോദനമേകി.ബ്രിട്ടനിലും അമേരിക്കയിലും ഒരേസമയം ഈ പുസ്തകം പ്രകാശനം ചെയ്യുമെന്നും അവർ പറഞ്ഞു. അച്ഛനും മകനും തമ്മിലുള്ള ബന്ധം ഒരു അമ്മയുടെ കണ്ണിലൂടെ നോക്കിക്കാണുകയാണ് ഈ പുസ്തകത്തിൽ.

റാൻഡം ഹൗസ് ചിൽഡ്രൻസ് ബുക്ക്സ്, ഈ വരുന്ന ജൂൺ 8 ന് പ്രസിദ്ധീകരിക്കാനിരിക്കുന്ന ഈ പുസ്തകത്തിലെ ചിത്രങ്ങൾ വരച്ചിരിക്കുന്നത് പ്രശസ്ത കാലിഫോർണിയൻ ചിത്രകാരനായ ക്രിസ്റ്റ്യൻ റോബിൻസൺ ആണ്. തികച്ചും വ്യത്യസ്തരായ ഒരു കൂട്ടം അച്ഛന്മാരുടെയും മക്കളുടെയും കഥകളിലൂടെയാണ് രചന പുരോഗമിക്കുന്നത്. ഈ പുസ്തകത്തോടൊപ്പം മേഗന്റെ ഒരു ഓഡിയോ പുസ്തകവും നൽകുന്നുണ്ട്. ഇതിന് 4.99 ഡോളറാണ് വിലയിട്ടിരിക്കുന്നത്. ഈ ഗ്രന്ഥത്തിനെയും ഓഡിയോ ബുക്കിന്റെയും വില്പനയിലൂടെ ലക്ഷങ്ങൾ നേടാനാകും എന്ന പ്രതീക്ഷയിലാണ് മേഗൻ.

അമേരിക്കൻ സൈന്യത്തിന്റെ തൊപ്പി ധരിച്ചിരിക്കുന്ന ഒരു ചെമ്പൻ മുടിക്കാരൻ തന്റെ കുഞ്ഞിനെ എടുത്തുകൊണ്ട് നിൽക്കുന്നതും അത് പുറകിലെ ജാലകത്തിലൂടെ ഒരു സ്ത്രീ വീക്ഷിക്കുന്നതുമായ ഒരു ചിത്രമാണ് ഇപ്പോൾ ഈ പുസ്തകത്തിന്റെ വാർത്തയ്ക്കൊപ്പം നൽകിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനിൽ സൈനിക സേവനം നടത്തിയിരുന്ന ഹാരിയെ പ്രതീകവത്ക്കരിക്കുകയാണ് ഈ ചിത്രത്തിലൂടെ എന്നാണ് നിരൂപകർ ഇതിനെ കുറിച്ച് പറയുന്നത്. ''ഇത് നിങ്ങളുടെ ബെഞ്ച്, ഇവിടെ നിന്നാണ് അങ്ങയുടെയും നമ്മുടെ കുഞ്ഞിന്റെയും ജീവിതം ആരംഭിക്കുന്നത്'' എന്നൊരു അടിക്കുറിപ്പും ഈ ചിത്രത്തിന് നൽകിയിട്ടുണ്ട്.

ഒരു പിതൃദിനത്തിൽ ഹരിക്കായി എഴുതിയ ദി ബെഞ്ച് എന്ന കവിതയുടെ വിപുലീകരണമാൺ! ഈ കഥ എന്നാണ് മേഗൻ പറയുന്നത്. കഥയുടെ ആത്മാവ് ഒട്ടും ചോരാതെ ക്രിസ്റ്റ്യൻ അതിന് വരമൊഴിയിലൂടെ മറ്റൊരു ഭാഷ്യം കൂടി തീർത്തു എന്നും അവർ പറയുന്നു. ലക്ഷക്കണക്കിന് കുടുംബങ്ങൾ ഈ പുസ്തകത്തെ ഇരുകൈയും നീട്ടി സ്വീകരിക്കും എന്നും മേഗൻ പ്രതീക്ഷിക്കുന്നു. ഈ പുസ്തക രചനയ്ക്കായി മേഗന് മുൻകൂർ പണം ലഭിച്ചോ എന്നും അതിൽ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവച്ചോ എന്നും വ്യക്തമല്ല. എന്നാൽ, മേഗന്റെ ആദ്യ പുസ്തകം പ്രസിദ്ധീകരിക്കുവാനായി, പ്രസാധകർക്കിടയിൽ കടുത്ത മത്സരം നടന്നു എന്നും മേഗന് മുൻകൂറായി ചുരുങ്ങിയത് 5 ലക്ഷം പൗണ്ടെങ്കിലും ലഭിച്ചു കാണും എന്നുമാണ് വിപണിയിലെ ചില കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്.

നേരത്തേ, ബ്രിട്ടീഷ് രാജകുടുംബത്തിലെ സാറാ രാജകുമാരി കുട്ടികൾക്ക് വേണ്ടി പുസ്തകങ്ങളുടെ ഒരു സീരീസ് തന്നെ എഴുതിയിരുന്നു. വിപണിയിൽ ചൂടപ്പം പോലെ വിറ്റഴിഞ്ഞ ഈ പുസ്തക സീരീസായിരിക്കും മേഗന് യഥാർത്ഥത്തിൽ പ്രചോദനമായിട്ടുണ്ടാവുക എന്നാണ് വിമർശകർ പറയുന്നത്. ചാൾസ് രാജകുമാരനും കുട്ടികൾക്കായുള്ള ഒരു പുസ്തകം രചിച്ചിട്ടുണ്ട്.