ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് പോസ്റ്റർ പതിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്.

'അറസ്റ്റ് മീ ടൂ' എന്നാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്. ഇംഗ്ലിഷിലും ഹിന്ദിയിലും എഴുതിയ ഈ വാചകങ്ങൾക്കു പുറമേ മോദിക്കെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററിലെ വരികളായ 'ഞങ്ങളുടെ കുട്ടികൾക്കുള്ള വാക്‌സീൻ നിങ്ങളെന്തിനാണ് മോദി ജീ വിദേശത്തേക്ക് കയറ്റി അയച്ചത്' എന്നും കുറിച്ചിട്ടുണ്ട്. രാഹുൽഗാന്ധിയുടെ ഈ ട്വീറ്റിന് പിന്നാലെ ഈ ഹാഷ്ടാഗ് ഏറ്റെടുത്തുകൊണ്ട് നിരവധിപേർ സാമൂഹ്യമാധ്യമങ്ങളിൽ ഈ വിഷയത്തിൽ പ്രതിഷേധങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ട്വിറ്ററിൽ ഇപ്പോൾ ട്രൻഡിങ് ലിസ്റ്റിലാണ് അറസ്റ്റ് മീ ടൂ ടാഗ്.

രാഹുൽ ഗാന്ധിക്കു പുറമേ കോൺഗ്രസ് നേതാക്കളായ അഭിഷേക് സിങ്വി, പി. ചിദംബരം, ജയറാം രമേശ് എന്നിവരും മോദിക്കെതിരെ രംഗത്തുവന്നു. പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുന്നതൊഴിച്ചാൽ ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമാണെന്നാണ് ചിദംബരം കുറിച്ചത്. പ്രധാനമന്ത്രിക്കെതിരെ പോസ്റ്ററുകൾ പതിക്കുന്നത് രാജ്യത്ത് ഒരു കുറ്റമായി മാറിയോ? മോദി പീനൽ കോഡാണോ ഇന്ത്യയെ നയിക്കുന്നത് എന്നാണ് ജയറാം രമേശ് ചോദിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലായി മോദിയെ വിമർശിച്ച് പോസ്റ്റർ പതിച്ചതിന് 17 പേരെയാണ് ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് അറസ്റ്റു ചെയ്തത്. പോസ്റ്റർ ക്യാമ്പെയ്‌ന് പിന്നിൽ ആരാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നുമാണ് ഡൽഹി പൊലീസ് അറിയിച്ചത്.