പ്രചാരണം ചൂട് പിടിക്കുമ്പോൾ മകനെയും തോളിലിട്ട് ആർസിസിയുടെ പടിക്കെട്ടുകൾ ഓടിക്കയറുന്ന സ്ഥാനാർത്ഥി; പോസ്റ്ററിനും ബാനറിനും പണമില്ലാതെ യൂത്ത് കോൺഗ്രസുകാർ വീടു തോറും കയറിയിറങ്ങി ചോദിക്കുന്നത് 10 രൂപ വീതം; ആരുമറിയാത്ത അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എംജി കണ്ണന്റെ കഥ കണ്ണു നനയിക്കുന്നത്
- Share
- Tweet
- Telegram
- LinkedIniiiii
അടൂർ: മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുകയാണ്. മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പം മുന്നേറുന്നു. സ്ഥാനാർത്ഥികൾക്ക് തിരക്കൊഴിഞ്ഞ നേരമില്ല. എല്ലായിടത്തും ഓടിയെത്തണം. അതിനിടയിൽ, പ്രചാരണത്തിന് അവധി നൽകി ഒമ്പതു വയസുള്ള മകൻ ശിവകിരണിനെയുമെടുത്ത് തിരുവനന്തപുരം ആർസിസിയുടെ പടിക്കെട്ടുകൾ ഓടിക്കയറുന്ന അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എംജി കണ്ണന്റെ ചിത്രം ഏവരുടെയും കരളലിയിക്കുന്ന ദുരിക്കാഴ്ചയാകുന്നു. ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും നടുവിൽ നിന്ന് മത്സരിക്കാനെത്തിയ കണ്ണന് മകൻ ശിവകിരണി(9)ന് ബാധിച്ചിരിക്കുന്ന ബ്ലഡ് കാൻസർ രോഗം എന്നുമൊരു വേദനയാണ്.
നാലുവർഷം മുമ്പാണ് ശിവകിരണിന് രോഗം ബാധിച്ചത്. അന്നുമുതൽ ആർസിസിയിൽ ചികിൽസയിലാണ്. മാസങ്ങളുടെ കൃത്യമായ ഇടവേളകളിൽ പരിശോധനയ്ക്ക് എത്തണം. ഇത്തവണ പരിശോധന ഏപ്രിൽ ഒന്നിനായിരുന്നു. മറ്റു വഴിയില്ല. കണ്ണൻ തന്നെ കുഞ്ഞുമായി ഓടിയെത്തി. പ്രവർത്തകർ മണ്ഡലത്തിൽ നിന്ന് വിളിച്ചു കൊണ്ടേയിരുന്നു. മകന്റെ രോഗം മാത്രമല്ല, സ്വന്തം ജീവിതം തന്നെ ദുരിതമയമാണ് കണ്ണന്.
കനൽ വഴികളിലൂടെയായിരുന്നു ഇതു വരെയുള്ള യാത്രകൾ...ഇപ്പോഴും അതിന് മാറ്റമൊന്നുമില്ല. ഓർക്കുമ്പോൾ കണ്ണു നിറഞ്ഞു വരും കണ്ണന്. പട്ടിണിയും ദാരിദ്ര്യവും ദുരിതവും സമ്മാനിച്ച ബാല്യകൗമാരങ്ങൾ. സൈക്കിൾ ചവിട്ടി പത്ര വിതരണം നടത്തിയും കേബിൾ ടിവി ടെക്നിഷ്യനായും ഒരു പാട് വേഷം കെട്ടിയാടേണ്ടി വന്നു വളർന്നു വരാൻ. കൂലിപ്പണിക്കാരനായ അച്ഛൻ, തൊഴിലുറപ്പ് ജോലിക്ക് പോകുന്ന അമ്മ. ഇപ്പോഴും ആ പഴയ ജീവിതത്തിന് വലിയ മാറ്റമൊന്നുമില്ല. ജീവിത ദുരിതങ്ങൾ താണ്ടി പൊതുപ്രവർത്തകനായി കണ്ണൻ. ഒരു തവണ പഞ്ചായത്തംഗവും രണ്ടു തവണ ജില്ലാ പഞ്ചായത്തംഗവുമായി.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എന്ന നിലയിൽ ഊർജസ്വലനായി നടക്കുന്ന, ചിരിച്ചു കൊണ്ട് നമ്മോടൊക്കെ സംസാരിക്കുന്ന ഈ ചെറുപ്പക്കാരന് അധികമാരും അറിയാത്ത ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ ഒരു ജീവിതം. ചെറുപ്പത്തിലെ ദുരിതത്തിൽ നിന്ന് കഷ്ടിച്ച് കരകയറി ജീവിതം കരുപ്പിടിപ്പിക്കുമ്പോഴാണ് മകൻ ശിവകിരണിന്(9) രക്താർബുദം ബാധിക്കുന്നത്. കുഞ്ഞുമായി തിരുവനന്തപുരം ആർസിസിയിൽ കഴിയുമ്പോഴാണ് കരളലിയിക്കുന്ന നിരവധി കാഴ്ചകൾ കണ്ണൻ കണ്ടത്. സ്വന്തം മകനെപ്പോലെ രോഗത്തിന്റെ കാഠിന്യത്തിൽ നീറിപ്പുകയുന്ന ബാല്യങ്ങൾ. അവരിൽ ചിലർക്കെങ്കിലും സാന്ത്വനമാകാൻ കണ്ണൻ ആഗ്രഹിച്ചു. അഞ്ചു വർഷമായി മകന് ചികിൽസ തുടരുകയാണ്.
കിട്ടാവുന്നിടത്ത് നിന്നെല്ലാം കടം വാങ്ങിയാണ് ചികിൽസ. അതിനിടെ സുമനസുകളെ കണ്ടെത്തി ആർസിസിയിൽ ചികിൽസയ്ക്ക് എത്തുന്ന മറ്റു കുഞ്ഞുങ്ങൾക്കും സഹായം നൽകാൻ കണ്ണൻ ശ്രമിച്ചു. മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കം കണ്ണന്റെ യജ്ഞത്തിൽ പങ്കാളിയായി. ദുരിതവും ദാരിദ്ര്യവും നിറഞ്ഞ ജീവിതം കൺമുന്നിൽ നിന്ന് മാഞ്ഞു പോകുന്നില്ല കണ്ണന്. മരംവെട്ടു തൊഴിലാളിയായിരുന്നു അച്ഛൻ. അമ്മ കൂലിപ്പണിക്കും പോകും. രണ്ടു പേരും സമ്പാദിച്ചു കൊണ്ടു വരുന്നതുകൊണ്ടു വേണം കുടുംബം കഴിയാൻ. ഇടയ്ക്ക് ദീർഘനാൾ കൂലിപ്പണി കിട്ടാതെ വരും.അപ്പോൾ അടുപ്പ് പുകയില്ല. മകനെയും മകളെയും പഠിപ്പിച്ച് വലിയ ജോലിക്കാരാക്കിയാൽ കുടുംബം രക്ഷപ്പെടുമെന്ന് ആ അച്ഛനുമമ്മയും സ്വപ്നം കണ്ടു. പക്ഷേ, അവരുടെ കഷ്ടപ്പാടുകൾ കണ്ട്, അവരെ സഹായിക്കാൻ വേണ്ടി ചെറുപ്പത്തിൽ തന്നെ കൊച്ചു കൊച്ച് പണികൾ തേടി കണ്ണനും പോയി. അങ്ങനെയാണ് പത്ര വിതരണക്കാരനും പിന്നീട് ഏജന്റുമായത്. കേബിൾ ടിവി പണിക്ക് പോയതും അതിന്റെ ഭാഗമായിരുന്നു. ഇന്നും മാതാപിതാക്കൾ ജോലിക്ക് പോകുന്നുവെന്ന് പറയുമ്പോൾ കണ്ണന്റെ കണ്ണ് നിറയുന്നു.
ബിരുദ പഠനത്തിന് ശേഷമാണ് കേബിൾ ടിവി ടെക്നീഷ്യനായത്. ഇന്നും പത്ര ഏജൻസി തുടരുന്നു. എത്ര തിരക്കുണ്ടായാലും പത്ര വിതരണം കഴിഞ്ഞാണ് പൊതുപ്രവർത്തനത്തിന് പോലും പോകുന്നത്. പാർട്ടിക്ക് വേണ്ടിയും തല്ല് ഏറെ കൊണ്ടിട്ടുണ്ട് കണ്ണൻ. ഇടയ്ക്ക് കോവിഡും പിടിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായി രണ്ടു തവണ ചുമതല വഹിച്ചു. വർധിത വീര്യവുമായിട്ടായിരുന്നു രണ്ടാം വരവ്. പൊലീസിന്റെ അടി കൊണ്ട് രണ്ടു തവണ തല പിളർന്നു. ജയിൽ വാസവും അനുഭവിക്കേണ്ടി വന്നു. പാർട്ടിക്ക് വേണ്ടി സഹിച്ച ത്യാഗങ്ങളാണ് അടൂരിൽ കണ്ണനെ മത്സരിപ്പിക്കാൻ നേതൃത്വത്തിന് തുണയായത്. തിരുവഞ്ചൂരിന് ശേഷം കൈവിട്ടു പോയ മണ്ഡലം ഇക്കുറി തിരികെ പിടിക്കാൻ കണ്ണന് കഴിയുമെന്ന് നേതൃത്വം ഉറച്ചു വിശ്വസിക്കുന്നു. അതു കൊണ്ട് തന്നെ കണ്ണന്റെ പ്രചാരണത്തിന് നേതൃത്വം നൽകാൻ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രംഗത്തുണ്ട്.
തൊട്ടതിനും പിടിച്ചതിനുമൊക്കെ ചെലവേറിയ ഇക്കാലത്ത് സാമ്പത്തികമായി പിടിച്ചു നിൽക്കാൻ കണ്ണൻ ഏറെ ബുദ്ധിമുട്ടുകയാണ്. പാർട്ടിയുടെ തെരഞ്ഞെടുപ്പ് ഫണ്ടും കാര്യമായില്ല. പ്രധാന എതിരാളികൾ തെരഞ്ഞെടുപ്പ് പ്രചാരണം കെങ്കേമമാക്കുമ്പോൾ അതിനൊപ്പം ചെലവഴിക്കാൻ കണ്ണനുള്ള ബുദ്ധിമുട്ട് ഒടുക്കം യൂത്ത് കോൺഗ്രസുകാർ തിരിച്ചറിഞ്ഞു. കണ്ണനെ സഹായിക്കാൻ വേണ്ടി അവർ തന്നെ രംഗത്തിറങ്ങി. യൂത്ത് കോൺഗ്രസ് അടൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നമ്മുടെ കണ്ണനൊരു കൈത്താങ്ങ് പ്രവർത്തനം തുടങ്ങി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടൂരിലെ എല്ലാ ബൂത്തുകളിലും എത്തി കണ്ണന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി 10 രൂപ വീതം ശേഖരിക്കുന്നതാണ് പരിപാടി.അടൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ മണ്ഡലങ്ങളിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഈ പ്രവർത്തനം ഏറ്റെടുത്ത് നടപ്പിലാക്കും.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്