പനജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ നടക്കവെ ബിജെപിയുടെ മുൻ സഖ്യകക്ഷി മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുമായി തൃണമൂൽ കോൺഗ്രസ് സഖ്യം രൂപീകരിച്ചു. അടുത്ത വർഷം സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എംജിപി-തൃണമൂൽ സഖ്യം യാഥാർഥ്യമാകുന്നത്.

എംജിപി അധ്യക്ഷൻ ദീപക് ധവലികർ ആണ് തിങ്കളാഴ്ച സഖ്യം പ്രഖ്യാപിച്ചത്. തൃണമൂൽ കോൺഗ്രസ് നേതാക്കളും സഖ്യം സ്ഥിരീകരിച്ചു. തൃണമൂലുമായി ധാരണയിലെത്തുന്നതിന് മുമ്പ് കോൺഗ്രസുമായും ആം ആദ്മി പാർട്ടിയുമായും തങ്ങൾ സഖ്യത്തിന് ശ്രമിച്ചിരുന്നുവെന്ന് ദീപക് ധവലികർ വ്യക്തമാക്കി.

2017-ൽ മൂന്ന് സീറ്റുകളിലാണ് എംജിപി വിജയിച്ചത്. നേരിയ ഭൂരിപക്ഷത്തിനാണ് അന്ന് ബിജെപി സർക്കാർ രൂപീകരിച്ചിരുന്നത്. എന്നാൽ 2019-ൽ എംജിപിയിലെ രണ്ട് എംഎൽഎമാർ ബിജെപിയിൽ ചേർന്നിരുന്നു. ഇതാണ് സഖ്യം പിളരാൻ കാരണം.